കോലഞ്ചേരി: മലയാളത്തെ കൈപ്പിടിയിലൊതുക്കി അന്യസംസ്ഥാനക്കാരിയായ മിടുക്കി നേടിയ എൽ.എസ്.എസ് സ്കോളർഷിപ്പിന് ഇരട്ടിമധുരം. പൊതുവിദ്യാഭ്യാസ വകുപ്പ് നാലാം തരത്തിലെ കുട്ടികളുടെ പഠനമികവ് കണ്ടെത്താനായാണ് സ്കോളർഷിപ്പ് പരീക്ഷ നടത്തുന്നത്. കോലഞ്ചേരിയിൽ വാടകയ്ക്ക് താമസിക്കുന്ന ആസാം സ്വദേശിനിയായ മെനോ ഖട്ടൂനാണ് ആ മിടുക്കി. കോലഞ്ചേരി ഗവ. എൽ.പി സ്കൂളിലെ വിദ്യാർത്ഥിനിയാണ്.
അഞ്ച് വർഷം മുമ്പ് കോലഞ്ചേരിയിൽ ഇറച്ചിക്കോഴികടയിൽ ജോലിക്കായി എത്തിയ അബ്ദുൾറഹീം, യമ ദമ്പതികളുടെ മകളാണ്. നാലാം തരത്തിലെ രണ്ടാം ടേം പരീക്ഷയിൽ 60 ശതമാനത്തിലേറെ മാർക്കുള്ളവർക്കാണ് എൽ.എസ്.എസ് പരീക്ഷ എഴുതാവുന്നത്. പത്ത് വീതം മാർക്കിൽ മലയാളം, ഇംഗ്ളീഷ്, കണക്ക്, പരിസരപഠനം, പൊതുവിജ്ഞാനം ചോദ്യങ്ങളെയാണ് കുട്ടികൾ അഭിമുഖീകരിക്കേണ്ടത്. ഇതിലാണ് മെനോ മികച്ചവിജയം നേടിയത്.
സ്കൂളിൽ നിന്നും പരീക്ഷയിൽ മെനോയെ കൂടാതെ ഒരാൾ കൂടി പങ്കെടുത്തിരുന്നു. സ്കൂൾ സമയത്തിന് ശേഷം പിതാവിനെ സഹായിക്കാനായി ലോട്ടറി വില്പനയും മെനോ ചെറുപ്രായത്തിൽ ഏറ്റെടുത്തിട്ടുണ്ട്. രാവിലെ 7 മുതൽ 10 വരെയും വൈകിട്ട് സ്കൂൾ വിട്ടശേഷവും സ്കൂളിന് സമീപം തന്നെയാണ് വില്പന. ക്ളാസിൽ പാഠഭാഗങ്ങൾ കേട്ടുപഠിക്കുന്നതാണ് രീതി. ഒന്നാം തരത്തിലെത്തിയപ്പോൾ മുതൽ മലയാളത്തെ മനസറിഞ്ഞ് മെനോ സ്നേഹിച്ചിരുന്നതായി അദ്ധ്യാപകർ ഓർക്കുന്നു.
പരമാവധി സംഭാഷണങ്ങൾ മലയാളിത്തിലായിരുന്നു. മകൾ പച്ചയായി മലയാളം പറയുമ്പോഴും മാതാപിതാക്കൾ ഒപ്പമെത്തിയിട്ടില്ല. മകളുടെ വിദ്യാഭ്യാസകാര്യങ്ങളിൽ അദ്ധ്യാപകരുടെ പിന്തുണയും സഹകരണവും മളയാളമറിയാത്ത മാതാപിതാക്കൾക്ക് ആശ്വാസമാണ്.
ഭാവിയിൽ പഠിച്ച് അദ്ധ്യാപികയാവണമെന്നാണ് ആഗ്രഹം. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ഹൈസ്കുളിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ നർഗീസ് സുൽത്താനയാണ് സഹോദരി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |