ആലപ്പുഴ: കെ റെയിൽ വിഷയത്തിൽ യൂത്ത്‌കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കളക്ടറേറ്റ് മാർച്ചിൽ സംഘർഷം. പ്രതീകാത്മകമായി സർവ്വേക്കല്ല് സ്ഥാപിക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി. സമരക്കാരെ പിന്നീട് അറസ്റ്റുചെയ്തു നീക്കി. കളക്ടറേറ്റ് വളപ്പിലേക്ക് അതിക്രമിച്ചുകടന്ന ജില്ലാ പ്രസിഡന്റ് ടിജിൻ ജോസഫ് ഉൾപ്പെടെയുള്ള നേതാക്കളെ പൊലീസ് വളഞ്ഞിട്ടുതല്ലി. വിശാഖ് പത്തിയൂർ, അനന്തനാരായണൻ, ജസ്റ്റിൻ സേവ്യർ, സിന്ധു, എന്നിവർക്കാണ് പരിക്കേറ്റത്.
കളക്ടറേറ്റിന്റെ പ്രധാന കവാടത്തിന് സമീപം പ്രതീകാത്മക സർവേക്കല്ല് സ്ഥാപിക്കുന്നതിനിടെയാണ് സംഘർഷത്തിന്റെ തുടക്കം.കല്ലുമായി മതിൽ ചാടിക്കടക്കാൻ നേതാക്കൾ ശ്രമിച്ചത് പൊലീസ് തടഞ്ഞു. ഈ സമയം കുറച്ചു പ്രവർത്തകർ മറ്റൊരു ഭാഗത്തെ മതിൽചാടിഅകത്തു കയറി. തുടർന്നാണ് പൊലീസ് ലാത്തിവീശിയത്.
കളക്ടറേറ്റിന് പുറത്തുണ്ടായിരുന്ന പ്രവർത്തകർ പാെലീസിനുനേരെ പ്ലാസ്റ്റിക് കുപ്പികളെറിഞ്ഞു. പിന്നീട് റോഡിലിരുന്ന് മുദ്രാവാക്യം മുഴക്കി വാഹനങ്ങൾ തടഞ്ഞുശേഷം കിഴക്കേ കവാടത്തിനുമുന്നിലൂടെ അകത്തുകടക്കാൻ ശ്രമിച്ചു. ഇത് തടയാനുള്ള ശ്രമത്തിനിടെയും ഉന്തുംതള്ളുമുണ്ടായി. 40 ഓളം പേരെ അറസ്റ്റുചെയ്തുനീക്കിയെങ്കിലും 26 പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.
പ്രതിഷേധ സർവേക്കല്ല് സ്ഥാപിക്കൽ സമരം എ.ഐ.സി.സി അംഗം ജോസഫ് വാഴയ്ക്കൻ ഉദ്ഘാടനം ചെയ്തു.
ഡി.സി.സി പ്രസിഡന്റ് ബി.ബാബു പ്രസാദ്, കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടിജിൻ ജോസഫ്, ബിനു ചുള്ളിയിൽ, എം.നൗഫൽ, എ.ഐ. മുഹമ്മദ് അസ്ലം, അരിതാബാബു തുടങ്ങിയവർ സമരത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |