നെന്മാറ: ചരിത്ര പ്രസിദ്ധമായ നെന്മാറ - വല്ലങ്ങി വേല ഇന്ന്. ബഹുനില ആനപ്പന്തലുകളും മേളവും വെടിക്കെട്ടിനുള്ള ഒരുക്കങ്ങളും ഇരുദേശങ്ങളിലും പൂർത്തിയായി. അവധിദിനം കൂടിയായതിനാൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരങ്ങൾ വേലക്കാഴ്ച കാണാനെത്തും.
രാവിലെ 11ന് കോലം കയറ്റുന്നതോടെ ആരംഭിക്കുന്ന എഴുന്നള്ളത്തുകൾക്ക് ആദ്യം പഞ്ചവാദ്യവും പിന്നീട് പാണ്ടിമേളവും അകമ്പടിയാകും. ചോറ്റാനിക്കര വിജയൻ മാരാർ നയിക്കുന്ന പഞ്ചവാദ്യവും കലാമണ്ഡലം ശിവദാസിന്റെ പ്രമാണത്തിൽ പാണ്ടിമേളവുമാണ് നെന്മാറ ദേശത്തിന്. വൈകീട്ട് ആറരയോടെ വെടിക്കെട്ടുണ്ടാവും. രാത്രി എഴുന്നള്ളത്ത് 10.30ന് തുടങ്ങും. തിങ്കളാഴ്ച പുലർച്ചെ മൂന്നിനും വെടിക്കെട്ട് നടക്കും.
വല്ലങ്ങിദേശത്തിന് കുനിശ്ശേരി അനിയൻമാരാർ പഞ്ചവാദ്യവും മട്ടന്നൂർ ശങ്കരൻകുട്ടിമാരാർ പാണ്ടിമേളവുമൊരുക്കും. വൈകീട്ട് 6.30നും രാത്രി എഴുന്നള്ളത്തിനുശേഷം തിങ്കളാഴ്ച പുലർച്ചെ നാലിനും വെടിക്കെട്ടുണ്ടാകും.
ആണ്ടിവേലയും താലപ്പൊലിയും
നെന്മാറ ദേശത്ത് ആണ്ടിവേലയും വല്ലങ്ങിയിൽ താലപ്പൊലിയും ആഘോഷിച്ചു. ബ്രാഹ്മണവേഷത്തിലെത്തുന്ന യുവാക്കൾ ദേശമന്ദിൽ ദേവീസ്‌തോത്രം ചൊല്ലി ചുവടുവെക്കുന്ന ചടങ്ങാണ് ആണ്ടിവേലയായി ആഘോഷിക്കുന്നത്. കഴിഞ്ഞ ദിവസം ദേശത്ത് കരിവേല ആഘോഷിച്ചു. താലപ്പൊലിയാണ് വല്ലങ്ങി ദേശത്തിന്റെ പ്രധാനപരിപാടി. ഇരുദേശങ്ങളിലും ആനച്ചമയപ്രദർശനം നടന്നു. മന്ദം ട്രസ്റ്റ് ഹാളിൽ നെന്മാറ ദേശത്തിന്റെയും, ശിവക്ഷേത്രം ഹാളിൽ വല്ലങ്ങി ദേശത്തിന്റെയും ചമയ പ്രദർശനമുണ്ടായിരുന്നു.
ഗതാഗത നിയന്ത്രണം
ഇന്ന് രാവിലെ 10 മുതൽ തിങ്കളാഴ്ച രാവിലെ 10 വരെയും നെന്മാറ നഗരത്തിൽ ഗതാഗത നിയന്ത്രണമുണ്ടാകും. തൃശൂർ ഭാഗത്ത് നിന്നുള്ള വാഹനങ്ങൾ ഡി.എഫ്.ഒ ഓഫീസ് ജംഗ്ഷനിലെത്തി തിരിച്ചുപോകണം. ഗോവിന്ദാപുരത്തു നിന്നുള്ള വാഹനങ്ങളും പല്ലാവൂർ ഭാഗത്തുനിന്നുള്ളവയും നെന്മാറ ബ്ലോക്ക് ഓഫീസിന് മുന്നിലെത്തി തിരികെപ്പോകണം. കുനിശ്ശേരിയിൽ നിന്നുള്ളവ വല്ലങ്ങി ശിവക്ഷേത്രം ജംഗ്ഷനിൽ യാത്ര അവസാനിപ്പിക്കണം. പോത്തുണ്ടിയിൽ നിന്ന് വരുന്നവ അളുവാശ്ശേരിയിലും അയിലൂർ, അടിപ്പെരണ്ട എന്നിവിടങ്ങളിൽ നിന്നുള്ളവ കണിമംഗലത്തുമെത്തി തിരിച്ചുപോകണം.
ഉത്സവം കാണാനെത്തുന്നവരുടെ വാഹനങ്ങൾ നിർത്തിയിടാൻ വിവിധയിടങ്ങളിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. വിത്തിനശ്ശേരി മുല്ലയ്ക്കൽ പാടം, കൂടല്ലൂർ പാലത്തിന് സമീപം, കോരാമ്പറമ്പ്, വല്ലങ്ങി ശിവക്ഷേത്രത്തിന് സമീപത്തുള്ള പാടം, നെന്മാറ കോളേജിനടുത്ത് ഗംഗോത്രി സ്‌കൂൾ പാർക്കിംഗ് ഗ്രൗണ്ട്, വലതല റോഡ് എന്നിവിടങ്ങളിൽ വാഹനങ്ങൾ നിർത്തിയിടാമെന്ന് പൊലീസ് അറിയിച്ചു.
സുരക്ഷയ്ക്ക് 800 ലധികം പൊലീസുകാർ
ആലത്തൂർ ഡിവൈ.എസ്.പി കെ.എം.ദേവസ്യ, നെന്മാറ പൊലീസ് ഇൻസ്‌പെക്ടർ എ.ദീപകുമാർ എന്നിവരുട നേതൃത്വത്തിൽ നഗരത്തിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. അഞ്ച് മേഖലകളായി തിരിച്ച് ഓരോ ഡിവൈ.എസ്.പി.മാർക്ക് ചുമതല നൽകിയിട്ടുണ്ട്. വനിതാ പൊലീസുകാർ ഉൾപ്പെടെ 800 ലധികം പേർ രണ്ടു ദിവസങ്ങളിലായി ഡ്യൂട്ടിയിലുണ്ടാകും. നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിന് സമീപത്തായി 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ് കൺട്രോൾ റൂം പ്രവർത്തിക്കും. വല്ലങ്ങി പന്തലിനു സമീപം പൊലീസ് എയഡ് പോസ്റ്റ് നെന്മാറ സാമൂഹ്യാരോഗ്യകേന്ദ്രത്തിൽ ആരോഗ്യവകുപ്പ് 24 മണിക്കൂറും പ്രവർത്തിക്കും. സുരക്ഷയുടെ ഭാഗമായി 12 ആംബുലൻസുകളുെട സേവനവും, അഗ്നി രക്ഷാസേനയുടെ രണ്ടു യൂണിറ്റും ക്രമീകരിച്ചിട്ടുണ്ട്. പ്രധാനകേന്ദ്രങ്ങളിൽ സി.സി.ടി.വി കാമറകൾ സ്ഥാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |