മണിമല . തപ്പും കൈമണിയും ചേർന്ന താളത്തിൽ ആർപ്പുവിളികളിയിൽ പടയണിക്കളത്തിൽ ചൂട്ടുകറ്റ എരിഞ്ഞു തുടങ്ങിയതോടെ ആലപ്രയിൽ പടയണിക്കാലത്തിനും തുടക്കമായി. പടയണിയെന്ന അനുഷ്ഠാനകലാരൂപം നടക്കുന്ന കോട്ടയം ജില്ലയിലെ ഏക ക്ഷേത്രമാണ് ആലപ്ര ശ്രീഭദ്രകാളി ക്ഷേത്രം. ഏഴ് ദിവസങ്ങളായി നടക്കുന്ന പടയണിയിൽ പച്ചപ്പാളയിൽ വരച്ചെടുക്കുന്ന കോലങ്ങൾ കളത്തിൽ തുള്ളി ഒഴിയും. പൊന്തൻപുഴ വനത്തിനുള്ളിലാണ് തച്ചരിക്കൽ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ദാരിക നിഗ്രഹത്തിന് ശേഷം കോപാകുലയായ ഭദ്രകാളിയെ അനുനയിപ്പിക്കാൻ ശിവന്റെ ഭൂതഗണങ്ങൾ ദേവിയുടെ രൂപം പച്ചപ്പാളയിൽ വരച്ച് തുള്ളിയെന്നതാണ് പടയണിയുടെ ആധാരം.
പച്ചപ്പാളയിൽ വരച്ചെടുക്കും.
പൂർണമായും പ്രകൃതിയുമായി സമ്മേളിക്കുന്ന കലാരൂപം കൂടിയാണ് പടയണി. പച്ചപ്പാള ചെത്തി മിനുക്കി പ്രകൃതികൊണ്ടുള്ള നിറങ്ങൾ ഉപയോഗിച്ചാണ് വിവിധ കോലങ്ങൾ വരച്ചെടുക്കുന്നത്. കരി, ചെങ്കല്ല്, മഞ്ഞൾപ്പൊടി തുടങ്ങിയ നിറങ്ങളാണ് ഉപയോഗിക്കുന്നത്. പ്രത്യേക ആകൃതിയിൽ വെട്ടിയെടുത്ത തടിയിൽ തോൽ പൊതിഞ്ഞുണ്ടാക്കുന്ന തപ്പെന്ന വാദ്യ ഉപകരണവും കൈമണിയുമാണ് പാട്ടിന്നകമ്പടി. ഗണപതി, മറുത, മാടൻ, പക്ഷി, യക്ഷി, സുന്ദരയക്ഷി, കാലൻ, ഭൈരവി എന്നിങ്ങനെ വിവിധ കോലങ്ങൾ പാട്ടിനൊത്ത് കളത്തിൽ തുള്ളി ഒഴിയും. ചൂട്ടുകറ്റയുടെ വെളിച്ചത്തിലാണ് പടയണിക്കോലങ്ങൾ നടക്കുന്നത്. കോലമില്ലാതെ തപ്പിന്റെയും കൈമണിയുടേയും താളത്തിനൊപ്പിച്ച് താവടിയും വൃത്തത്തിൽ ഒത്തു ചേർന്ന് പുലവൃത്തവും കളത്തിൽ അവതരിപ്പിക്കും. കാടിനെ അനുസ്മരിപ്പിക്കും വിധം വെട്ടിയെടുത്ത മരങ്ങൾ ക്ഷേത്രമുറ്റത്ത് കൈകൾക്കൊണ്ട് നാട്ടിപ്പിടിച്ച് ചെറുവനം തീർക്കുന്ന അടവി ഉത്സവവും ചടങ്ങിന്റെ ഭാഗമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |