കോട്ടയം. തണ്ണീർമുക്കം ബണ്ട് തുറക്കേണ്ട സമയം കഴിഞ്ഞ് ഒരു മാസമാകാറായിട്ടും തുറക്കാത്തതിനെതിരെ പ്രതിഷേധവുമായി മത്സ്യത്തൊഴിലാളി ഫെഡറേഷൻ. മാർച്ച് 15 ന് തുറക്കേണ്ട ബണ്ടിന്റെ ഷട്ടറുകൾ തുറക്കാൻ വൈകിയതോടെ വേമ്പനാട്ടുകായലിലെയും സമീപ ആറുകളിലെയും തോടുകളിലെയും വെള്ളം വിഷലിപ്തമായി. പോളയും പായലും നിറഞ്ഞത് ബോട്ട് സർവീസിനെയും ബാധിച്ചു. കോട്ടയം - ആലപ്പുഴ ബോട്ട് സർവീസ് നിലച്ചു. കുമരകം - മുഹമ്മ ഫെറി സർവീസ് പ്രൊപ്പല്ലറിൽ പായൽ കയറി തടസപ്പെടുകയാണ്. ചീഞ്ഞഴുകി പായൽ നിറഞ്ഞു കിടക്കുന്നത് മത്സ്യ സമ്പത്തിനെയും സാരമായി ബാധിക്കുമെന്നാണ് ആശങ്ക. വെള്ളത്തിലിറങ്ങിയാൽ ശരീരം ചൊറിഞ്ഞു തടിക്കുന്നതായി വിവിധയിടങ്ങളിൽ നിന്ന് പരാതി ഉയരുന്നുണ്ട്. വേലിയേറ്റ സമയത്ത് ഉപ്പുവെള്ളം കായലിലൂടെ മീനച്ചിലാറ്റിലെത്തുന്നത് കുടിവെള്ള വിതരണത്തെ ബാധിക്കാതിരിക്കാൻ താത്കലിക ബണ്ടുകൾ തീർത്തശേഷമാണ് ബണ്ടിന്റെ ഷട്ടറുകൾ തുറക്കുക. ഇതിനുള്ള ടെണ്ടർ നടപടികൾ പോലും കൃഷി,ജലസേചന വകുപ്പുകൾ ആരംഭിച്ചിട്ടില്ല. ഇതും ബണ്ട് തുറക്കൽ വൈകിക്കാനിടയാക്കി.
കൊയ്ത്ത് പൂർത്തിയാകാതെ തുറക്കില്ല.
കൃഷി വൈകിയതിനാൽ കായൽ നിലങ്ങളിൽ പുഞ്ച കൊയ്ത്ത് പൂർത്തിയായിട്ടില്ല. 12374,512 ഹെക്ടറിലാണ് ഈ വർഷം പുഞ്ചക്കൃഷി. വൈകി വിത്തെറിഞ്ഞിട്ടും നല്ല വിളവാണ്. 10000 ടൺ നെല്ല് മാത്രമാണ് ഇതുവരെ സംഭവിച്ചത്. കുമരകം, തിരുവാർപ്പ്, ആർപ്പൂക്കര, വെച്ചൂർ,തലയാഴം, പായിപ്പാട്, നാട്ടകം എന്നിവിടങ്ങളിൽ കൊയ്ത്ത് ആരംഭിച്ചിട്ടേയുള്ളൂ. ഇത് പൂർത്തിയായി നെല്ല് കണ്ടത്തിൽ നിന്ന് കയറിയാലേ ബണ്ട് തുറക്കാൻ കർഷകർ സമ്മതിക്കൂ.
മത്സ്യത്തൊഴിലാളി ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് പി.വി.പുഷ്കരൻ പറയുന്നത്.
വേമ്പനാട്ടുകായലിലെ മാലിന്യവും വിഷം കലർന്ന വെള്ളവും ഒഴുകിപ്പോകുന്നതിനും മത്സ്യസമ്പത്തിന്റെ ഉത്പാദനം കുറഞ്ഞത് പരിഗണിച്ചും ബണ്ട് തുറക്കാൻ എത്രയും വേഗം നടപടികൾ സ്വീകരിക്കണം. സമയ ബന്ധിതമായി ബണ്ട് തുറക്കുന്നതിന് കോട്ടയം - ആലപ്പുഴ ജില്ലാ കളക്ടർമാർ അടങ്ങുന്ന സംയുക്തസമിതി തീരുമാനം എടുക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |