വടക്കാഞ്ചേരി: കൊവിഡും സമ്പർക്കവും പേടിച്ച് കൈനീട്ടം കൊടുക്കാൻ മറക്കേണ്ട, സഹായത്തിന് തപാൽ വകുപ്പുണ്ട്. രാജ്യത്തെവിടെയും വിഷുക്കൈനീട്ടം എത്തിക്കുന്ന പദ്ധതിയുമായി തപാൽ വകുപ്പ് തയ്യാർ. കഴിഞ്ഞ വർഷം തുടക്കമിട്ട പദ്ധതി ഇക്കുറിയും ഏപ്രിൽ ഒന്ന് മുതൽ തുടങ്ങിയിട്ടുണ്ട്. ഏപ്രിൽ 11 വരെ രാജ്യത്തെവിടെ നിന്നും എവിടേക്കും ആർക്കും കൈനീട്ടം നൽകാം.
കേരള തപാൽ സർക്കിൾ ഡിപാർട്ട്‌മെന്റ് ഒഫ് ഇന്ത്യയാണ് തപാൽ വഴിയാണ് പുതിയ പാൻ ഇന്ത്യ പരിപാടിയായി കൈനീട്ടത്തിന് സൗകര്യം ഒരുക്കിയിട്ടുള്ളത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൻകി ബാത്തിലേക്ക് ആശയങ്ങൾ ക്ഷണിച്ചപ്പോൾ കുസാറ്റിലെ ഷിപ്പ് ടെക്‌നോളജി പ്രൊഫസറായ കെ. ശിവപ്രസാദാണ് തപാൽ വഴിയുള്ള വിഷു കൈനീട്ടമെന്ന ആശയം മുന്നോട്ടുവച്ചത്. കേന്ദ്ര വാർത്തവിനിമയ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചതോടെ പദ്ധതി നടപ്പാകുന്നതിന് വഴിയൊരുങ്ങി.
കൈയിലെത്തും കൈനീട്ടം
പോസ്റ്റ് ഓഫീസുകളിൽ കൈനീട്ടം നൽകേണ്ട തുക മുൻകൂട്ടി ബുക്ക് ചെയ്യാം. ചെറിയൊരു കമ്മിഷൻ നൽകിയാൽ മതി. 100, 200, 500, 1000 രൂപയാണ് കൈനീട്ടം നൽകാനാകുക. ഉപഹാരമായി തപാൽ വകുപ്പിന്റെ നാണയത്തുട്ട് അടക്കം കൈകളിലെത്തും. നൂറ് രൂപയ്ക്ക് 20ഉം 200 രൂപയ്ക്ക് 30ഉം 500 രൂപയ്ക്ക് 40ഉം ആയിരം രൂപയ്ക്ക് 50 രൂപയുമാണ് കമ്മിഷൻ നൽകേണ്ടത്.
മലയാളിയുടെ വിഷുവിന് തപാൽ വകുപ്പ് നടപ്പാക്കിയ വിഷുക്കൈനീട്ടം പദ്ധതി വൻ വിജയമാണ്. വിവിധ തപാൽ ഓഫീസുകൾ മുഖേന നിരവധിപേർ ഇതിനകം വിഷുക്കൈനീട്ടം ബുക്കിംഗ് ചെയ്തിട്ടുണ്ട്.
- വി. സൂരജ് (ഹെഡ് പോസ്റ്റ് മാസ്റ്റർ), എ.എസ്. മനീഷ് (ഹെഡ് പോസ്റ്റ് ഓഫീസ് ഇൻസ്‌പെക്ടർ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |