കണ്ണൂർ: വിവാദങ്ങൾക്കിടെ കോൺഗ്രസ് നേതാവ് കെ.വി.തോമസ് നാളെ നടക്കുന്ന സി.പി.എം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കുന്നതിനായി കണ്ണൂരിലെത്തി. അദ്ദേഹത്തിന്റെ വരവ് കണക്കിലെടുത്ത് വിമാനത്താവളത്തിന് പുറത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. സി.പി. എം കണ്ണൂർ ജില്ലാസെക്രട്ടറി എം.വി ജയരാജന്റെ നേതൃത്വത്തിൽ കെ.വി തോമസിനെ ചുവപ്പ് ഷാൾ അണിയിച്ചു സ്വീകരിച്ചു.
മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെയാണ് നൂറുകണക്കിന് സി.പി.എം പ്രവർത്തകർ കെ.വി.തോമസിനെ പുറത്തേക്ക് സ്വീകരിച്ചാനയിച്ചത്. തനിക്ക് പറയാനുള്ളത് പാർട്ടി സമ്മേളനത്തിന്റെ ഭാഗമായി പറയുമെന്ന് കെ.വി. തോമസ് മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ചുവന്ന നിറമാണെങ്കിലും തന്നെ അണിയിച്ചത് ഒരു ഷാളാണ്. വീട്ടിൽ താമര നട്ടപ്പോൾ ബി.ജെ.പിയിലേക്ക് പോകുന്നുവെന്നായിരുന്നു പാർട്ടിക്കുള്ളിൽ ചിലർ പ്രചരിപ്പിച്ചത്. ചുവന്ന ഷാൾ സ്ഥിരമാക്കുമോയെന്ന ചോദ്യത്തിന് സുഹൃത്തെന്ന നിലയിലാണ് ജയരാജൻ ഷാൾ അണിയിച്ചതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
നാളെ വൈകുന്നേരം ആറുമണിക്ക് കണ്ണൂർ ജവഹർ സ്‌റ്റേഡിയത്തിൽ നടക്കുന്ന സെമിനാറിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, മുഖ്യമന്ത്രി പിണറായി വിജയൻ,
എന്നിവരോടൊപ്പം കെ.വി.തോമസും പങ്കെടുക്കും.
കണ്ണുകൾ കെ.പി.സി.സിയിലേക്ക്
കെ.വി.തോമസ് സി.പി.എം ദേശീയ സെമിനാറിൽ പാർട്ടി വിലക്ക് ലംഘിച്ചു പങ്കെടുത്താൻ കെ.പി.സി.സിക്ക് നടപടി സ്വീകരിക്കാമെന്ന് ഹൈക്കമാൻഡ് വ്യക്തമാക്കിയിരുന്നു. പാർട്ടി പ്രവർത്തകരുടെ വികാരം മാനിച്ചു സെമിനാറിൽ നിന്നും വിട്ടു നിൽക്കണമെന്ന് നേരത്തെ കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരനും മറ്റു നേതാക്കളും കെ.വി തോമസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആവശ്യം തള്ളികളഞ്ഞാണ് അദ്ദേഹം കണ്ണൂരിൽ എത്തിയത്. കഴിഞ്ഞ ദിവസം നടന്ന രാഷ്ട്രീയ സെമിനാറിൽ ശശിതരൂരിനെ ക്ഷണിച്ചിരുന്നുവെങ്കിലും ഹൈക്കാമാൻഡ് വിലക്കുള്ളതിനാൽ അദ്ദേഹം പങ്കെടുത്തിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |