കൊച്ചി: സി.പി.എമ്മിന്റെ ജില്ലയിലെ വനിതാമുഖമായിരുന്നു എം.സി.ജോസഫൈൻ. ഉറച്ച പാർട്ടിക്കാരി. നിലപാടുകളിലെ കാർക്കശ്യം അവരുടെ സമീപനങ്ങളിലെല്ലാം കാണാം. അതുകൊണ്ടാകാം സംഘടനയിലെ സ്വീകാര്യത
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ജോസഫൈനു ലഭിച്ചില്ല. പതിവുരാഷ്ട്രീയക്കാരുടെ സൂത്രവിദ്യകളൊന്നും അവരുടെ പക്കലുണ്ടായിരുന്നില്ല. അപ്രിയമായ കാര്യങ്ങൾ മുഖത്തു നോക്കിതന്നെ പറയുന്നതായിരുന്നു ശീലം. എന്നാൽ ജനകീയ പ്രശ്നങ്ങളിലും സത്യമെന്ന് തോന്നുന്ന കാര്യങ്ങളിലും വിട്ടുവീഴ്ചകളൊന്നും ഉണ്ടായിരുന്നുമില്ല. ജോസഫൈൻ വിടവാങ്ങുന്നതോടെ പാർട്ടിയുടെ ജില്ലയിലെ കരുത്തുറ്റ ഒരു കണ്ണിയാണ് മായുന്നത്.
ജീവിതരേഖ
• ജനനം: 1948 ആഗസ്‌റ്റ് 3
വൈപ്പിൻ മുരിക്കുംപാടം മാപ്പിളശേരി ശൗരോയുടെയും മഗ്ദലനത്തിന്റെയും ആറു മക്കളിൽ ഒരാൾ. വിരോണി, ആന്റണി, ജോൺസൺ പരേതരായ ജോസഫ്, വർഗീസ് എന്നിവരാണ് സഹോദരങ്ങൾ. തറവാട്ടിൽ ഇളയ അനുജൻ ജോൺസണാണ് താമസം.
• വിദ്യാഭ്യാസം: മുരിക്കുംപാടം സെന്റ് മേരീസ്, ഓച്ചൻതുരുത്ത് സാന്താക്രൂസ് എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം. പ്രീഡിഗ്രി, ബി.എ ആലുവ സെന്റ് സേവ്യേഴ്സിൽ. എം.എ മലയാളം എറണാകുളം മഹാരാജാസിൽ. സഹോദരൻ ജോസഫാണ് മിടുക്കിയായ ജോസഫൈന് പഠിക്കാനായി എല്ലാ സഹായവും നൽകിയിരുന്നത്.
• ഉദ്യോഗം: എം.എയ്ക്ക് ശേഷം ആലുവ സെന്റ് സേവ്യേഴ്സിലും കുട്ടിക്കാനം സ്കൂളിലും താത്ക്കാലിക ജോലി. പിന്നീട് സ്വന്തം പാരലൽ കോളേജ്. ഇത് അധികകാലം മുന്നോട്ടുപോയില്ല.
• രാഷ്ട്രീയം: എം.എ ജോണിന്റെ പരിവർത്തനവാദി കോൺഗ്രസിലൂടെ രാഷ്ട്രീയ പ്രവേശം. സംഘടന പിരിച്ചുവിട്ടപ്പോൾ പരിവർത്തന വാദി സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന അങ്കമാലിക്കാരൻ പി.എ മത്തായിയുമാെത്ത് സി.പി.എമ്മിലെത്തി. ആ അടുപ്പം പ്രണയവും 1976ൽ വിവാഹവുമായി. പിന്നെ അങ്കമാലിയായി പ്രവർത്തന കേന്ദ്രം. 1978 മുതൽ ജനാധിപത്യ മഹിളാ അസോസിയേഷന്റെ സാരഥ്യത്തിൽ. ദേശീയ വൈസ്
പ്രസിഡന്റുമായിരുന്നു. 1987ൽ സി.പി.എം സംസ്ഥാന കമ്മിറ്റിയിലും 2003ൽ കേന്ദ്ര കമ്മിറ്റിയിലും.
• തിരഞ്ഞെടുപ്പ് രാഷ്ട്രീയം : സുദീർഘമായ പൊതുജീവിതത്തിനിടെ 13 വർഷം അങ്കമാലി നഗരസഭ കൗൺസിലർ സ്ഥാനം മാത്രമാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലൂടെ ജോസഫൈൻ വഹിച്ചത്.
രണ്ട് വട്ടം നിയമസഭയിലേക്കും ഒരു തവണ ലോകസഭയിലേക്കും മത്സരിച്ചെങ്കിലും ജയം കണ്ടില്ല.
1987ൽ അങ്കമാലിയിൽ എം.പി. മാണിയോടും 1989ൽ ഇടുക്കി ലോകസഭാ മണ്ഡലത്തിൽ പാലാ കെ.എം.മാത്യുവിനോടും 2006ൽ മട്ടാഞ്ചേരിയിൽ വി.കെ.ഇബ്രാഹിം കുഞ്ഞിനോടും അടിയറവു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |