പാലക്കാട്: വിഷുപുലരി കഴിഞ്ഞാൽ ഒന്നാംവിളയുടെ പ്രാരംഭ നടപടികൾ ആരംഭിക്കാനിരിക്കെ നെൽവിത്ത് ക്ഷാമം കർഷകരെ പ്രതിസന്ധിയിലാക്കുന്നു. ജില്ലയുടെ പലഭാഗത്തും വേനൽമഴ നേരത്തെ ലഭിച്ചതിനാൽ വിഷു കഴിഞ്ഞാലുടൻ കൃഷിയിറക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ. എന്നാൽ വിത്ത് വികസന അതോറിറ്റിയിൽ വേണ്ടത്ര വിത്തില്ല എന്നതാണ് പ്രധാന പ്രശ്നം. പലകർഷകരും അതോറിറ്റിയെ സമീപിച്ചപ്പോൾ നിലവിൽ വിത്തില്ലെന്നും വന്നാലുടൻ തരാമെന്നുമാണ് മറുപടി ലഭിച്ചതെന്നാണ് കർഷകർ പറയുന്നത്. വിഷുവിന് ഇനി ദിവസങ്ങൾ മാത്രം അവശേഷിക്കെ വിത്ത് ഉടനെ ലഭ്യമാക്കിയില്ലെങ്കിൽ കൃഷിയിറക്കൽ പ്രവർത്തനങ്ങൾ വൈകുമോയെന്ന ആശങ്കയിലാണ് കർഷകർ.
സംസ്ഥാനത്ത് വിത്ത് വികസന അതോറിറ്റിക്ക് ആവശ്യമായ നെൽവിത്തിന്റെ ഭൂരിഭാഗവും കൃഷി ചെയ്യുന്നത് പാലക്കാട് ജില്ലയിൽ നിന്നാണ്. പാടശേഖര സമിതികൾ കൃഷിവകുപ്പ് മുഖേനയാണ് മുള ശേഷി ഉൾപ്പെടെയുള്ള ഗുണനിലവാരം ഉറപ്പാക്കി അതോറിറ്റിയിൽ നിന്നും നെൽവിത്ത് ലഭ്യമാക്കുന്നത്. തുടർച്ചയായ മഴയിൽ നെൽവിത്ത് വീണതോടെ ഗുണനിലവാരം ഉറപ്പാക്കാൻ സാധിച്ചിട്ടില്ല. ഇതോടെ നെൽവിത്ത് സംഭരണം പകുതിയിലേറെ കുറഞ്ഞു. കഴിഞ്ഞ ഒന്നാംവിളയിൽ കൊയ്‌തെടുത്ത നെൽവിത്താണ് ഇത്തവണ ഒന്നാംവിളക്ക് നൽകുക. ഉന്നത നിലവാരമുള്ളതിനാൽ അതോറിറ്റിയുടെ നെൽവിത്തിന് ആവശ്യക്കാർ ഏറെയാണ്.
അതേസമയം കൂടുതൽ വിത്ത് ആവശ്യമായി വന്നാൽ കൃഷിവകുപ്പിന്റെ ഫാമുകളിൽനിന്നും കാർഷിക യൂണിവേഴ്സിറ്റികളിൽനിന്നും മറ്റും ലഭ്യമാക്കി കർഷകർക്ക് നൽകുമെന്നാണ് വിത്ത് വികസന അതോറിറ്റി അധികൃതർ അറിയിച്ചിരിക്കുന്നത്.
വിത്ത് വികസന അതോറിറ്റിയിൽ വിത്തില്ല
സംസ്ഥാന വിത്ത് വികസന അതോറിറ്റിയുടെ പക്കൽ 500ടൺ വിത്ത് മാത്രമാണ് കൈവശമുള്ളത്. ഒന്നാംവിളയിൽ ശരാശരി 2000 ടൺ വിത്ത് വേണ്ടിവരും. കഴിഞ്ഞ ഒന്നാംവിളയിൽ ജില്ലയിൽ നെൽവിത്തിന് വേണ്ടി 435 ഹെക്ടറിൽ കൃഷിയിറക്കിയിരുന്നു. എന്നാൽ കനത്ത മഴയെ തുടർന്ന് 235 ഹെക്ടറിലും കൃഷിനശിച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |