കണ്ണൂർ: തലചായ്ക്കാനിടമില്ലാതെ വിഷമിച്ച അയൽവാസികളായ വൃദ്ധയ്ക്കും മകൾക്കും വീട് നിർമ്മിച്ചു നൽകി പൊലീസുകാരനും കുടുംബവും മാതൃകയായി. സ്വന്തം അധ്വാനത്തിൽ നിന്നും മിച്ചംപിടിച്ച തുകയിൽ നിന്നാണ് ഇവർ വീടില്ലാത്ത അയൽവാസികൾക്ക് തുണയായത്.
കണ്ണൂർ ടൗൺ സ്റ്റേഷനിലെ എ.എസ്.ഐ സി.കെ സുജിത്തും ഭാര്യ താവക്കര യു.പി. സ്‌കൂളിലെ പ്യൂൺ സുധയും ചേർന്നാണ് അയൽവാസിയും ബന്ധുവുമായ പ്രസന്നയ്ക്ക് ചക്കരക്കൽ മുതുകുറ്റിയിൽ സ്വന്തം വീടിനരികെ തന്നെ പുതിയ വീടു വെച്ചു കൊടുത്തത്.
നേരത്തെയുണ്ടായിരുന്ന തറവാട് വീട് ഇവർക്ക് ഭാഗം വെച്ചപ്പോൾ നഷ്ടമായിരുന്നു. ഇതോടെയാണ് ഇവരുടെ സ്ഥലത്തു തന്നെ ഇഷ്ടമുള്ള പ്ലാനിൽ വീടുവെച്ചുകൊടുക്കാൻ തീരുമാനിച്ചതെന്ന് സുജിത്ത് പറഞ്ഞു. നിർമ്മാണ ചെലവോ മറ്റുകാര്യങ്ങളോ നോക്കിയില്ലെന്നും വീടൊരുക്കുക മാത്രുമായിരുന്നു ലക്ഷ്യമെന്നും ഇദ്ദേഹം പറഞ്ഞു. കഴിഞ്ഞ കൊവിഡ് അടച്ചുപൂട്ടലിലാണ് വീടു നിർമ്മാണമാരംഭിച്ചത്. രണ്ടുവർഷമെടുത്താണ്പൂർത്തീകരിച്ചത്.
കഴിഞ്ഞ ദിവസം വീടിന്റെ താക്കോൽദാനം ടൗൺ ഇൻസ്‌പെക്ടർ ശ്രീജിത്ത് കോടേരി, സുജിത്തിന്റെ മക്കളായ ദേവിക, മധുവന്തി എന്നിവർ ചേർന്ന് നിർവ്വഹിച്ചു. ദേശീയ അദ്ധ്യാപക ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് ചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |