മലപ്പുറം: പൊതുവിപണിയിലെ വിലക്കയറ്റം, കരിഞ്ചന്ത എന്നിവ തടയുന്നതിന്റെ ഭാഗമായി സ്‌പെഷൽ സ്‌ക്വാഡ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തി. 186 ഇടങ്ങളിൽ പരിശോധന നടത്തിയതിൽ 136 ക്രമക്കേടുകൾ കണ്ടെത്തി. സിവിൽ സപ്ലൈസ്, ഭക്ഷ്യസുരക്ഷാ, ലീഗൽ മെട്രോളജി, റവന്യൂ എന്നീ വകുപ്പുകൾ സംയുക്തമായാണ് പരിശോധന നടത്തിയത്. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. കീഴുപറമ്പ്, കുനിയിൽ, അരീക്കോട്, കാവനൂർ, നെല്ലിപ്പറമ്പ് എന്നിവടങ്ങളിൽ നടത്തിയ പരിശോധനയിൽ 15 കടകൾക്കെതിരെ നടപടിയെടുത്തു. വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാത്തതിനും അമിതവില ഈടാക്കിയതിനും പായ്ക്ക് ചെയ്ത സാധനങ്ങളിൽ വിലയും തൂക്കവും രേഖപ്പെടുത്താത്തതിനുമാണ് നടപടിയെടുത്തത്. അരീക്കോട് ഗ്യാസ് ഏജൻസി പരിശോധിച്ച സംഘം ഉപഭോക്താക്കളിൽ നിന്നും സർക്കാർ നിശ്ചയിച്ച തുക മാത്രമേ സർവീസ് ചാർജായി ഈടാക്കാൻ പാടുള്ളൂവെന്ന് നിർദ്ദേശം നൽകി. പരിശോധനയിൽ ഏറനാട് താലൂക്ക് സപ്ലൈ ഓഫീസർ സി.എ വിനോദ്കുമാർ, റേഷനിംഗ് ഇൻസ്‌പെക്ടർ പി.പ്രദീപ്, ജീവനക്കാരായ കെ.മുഹമ്മദ് സാദിഖ്, എം.സുഹൈൽ, ദിനേശ്കുമാർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |