പത്തനംതിട്ട : നിറപറ, നിലവിളക്ക്, വാൽക്കണ്ണാടി, കോടിമുണ്ട്, നാണയങ്ങൾ , കണിക്കൊന്നപ്പൂവ്, ചക്ക, വെള്ളരിയടക്കമുള്ള ഫലവർഗങ്ങളും അണിയിച്ചൊരുക്കിയ കൃഷ്ണവിഗ്രഹവും. വിഷുവിന് കണികാണാനായി നാട് ഒരുങ്ങി കഴിഞ്ഞു. ശക്തമായി തുടർന്ന മഴയിൽ കൊന്നപ്പൂവും വിളകളും വീണുപോയെങ്കിലും കൊവിഡ് മഹാമാരി പിന്നിട്ട് വിഷു ആഘോഷത്തിനായുള്ള ഒരുക്കത്തിലാണ് എല്ലാവരും. ഇത്തവണ വിഷു വിപണികളടക്കം നിരത്തിലുണ്ട്. കുടുംബശ്രീയുടെ അടക്കം വിഷു വിപണി മേളകൾ സജീവമായി. കൈതച്ചക്ക, മാങ്ങ, വെള്ളരിക്ക, മത്തങ്ങ തുടങ്ങിയ ഫലങ്ങളും മറ്റുകാർഷിക വിളകളും മേളയിൽ വിൽപനയ്ക്കെത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് വർഷത്തെ ആഘോഷം ലോക്ക് ഡൗണിലായിരുന്നതിനാൽ ഇത്തവണ ക്ഷേത്രങ്ങളിലടക്കം കണിയൊരുക്കി വിഷു ആഘോഷം നടത്താനുള്ള ഒരുക്കങ്ങളാണ് പുരോഗമിക്കുന്നത്. ചില ക്ഷേത്രങ്ങളിൽ വിഷു പൊങ്കാലയും നടക്കുന്നുണ്ട്. നിർമാല്യ ദർശനത്തിന് ശേഷം കണികണ്ട് ജനങ്ങൾക്ക് ഉപാധികളില്ലാതെ ഇത്തവണ ക്ഷേത്രദർശനം നടത്താം.
പടക്കവും കമ്പിത്തിരിയും
പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും വിഷു ആഘോഷിക്കാൻ വിപണി തയ്യാറായിട്ടുണ്ട്. കുരവപ്പൂ മുപ്പത് മുതൽ നൂറ് രൂപ വരെ വിലയിൽ ലഭ്യമാണ്. ചക്രം പത്ത് മുതൽ നാൽപ്പത് വരെ. അമ്പത് മുതൽ നൂറ്റിമുപ്പത് രൂപ വരെ കമ്പിത്തിരിയും 20 രൂപയ്ക്ക് പെൻസിൽ തിരിയും ലഭിക്കും. മഴ തുടരുന്നതിനാൽ പടക്കങ്ങളുടെ വഴിയോര വിൽപ്പന കേന്ദ്രങ്ങൾ സജീവമല്ല.
വെറ്റില കൃഷി ദുരിതത്തിൽ
രണ്ട് വർഷമായി ദുരിതത്തിലായ വെറ്റില കർഷകർ ഇത്തവണയെങ്കിലും വിപണി പിടിക്കാമെന്ന് കരുതിയിരുന്നതാണ്. നാലാഴ്ച മുമ്പ് വരെ ഒരു കെട്ടിന് 100 രൂപ മുതൽ ഇരുന്നൂറ് രൂപ വരെ ലഭിച്ചിരുന്ന വെറ്റിലയ്ക്ക് കഴിഞ്ഞ ഞായറാഴ്ച മുതൽ 35 രൂപ മാത്രമാണ് ലഭിക്കുന്നത്. വിഷു അടുത്തിട്ടും വിപണിയിൽ വിലയിൽ മാറ്റമില്ലെന്ന് കർഷകർ പറയുന്നു. തുടർച്ചയായി പെയ്ത വേനൽ മഴയും കാറ്റുമെല്ലാം വെറ്റില കൃഷി നശിക്കാൻ കാരണമായിട്ടുണ്ട്. ഒരു കെട്ടിൽ എൺപത് വെറ്റിലയാണുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |