തിരുവനന്തപുരം: കിരീടമെന്ന മോഹൻലാൽ ചിത്രത്തിലൂടെ മലയാളിക്ക് പരിചിതമായ കിരീടംപാലം കേന്ദ്രീകരിച്ചുള്ള ടൂറിസം പദ്ധതിക്ക് രൂപരേഖയായി. വെള്ളായണി കായൽപ്രദേശം കേന്ദ്രീകരിച്ച് പാലവും പുഞ്ചക്കരി പാടശേഖരവുമുൾപ്പെടുന്ന മെഗാ ടൂറിസം പദ്ധതിയാണ് ഡയറക്ടറുടെ അംഗീകാരത്തിനായി സമർപ്പിച്ചിരിക്കുന്നത്. ടൂറിസം സംരംഭകരെ ആകർഷിക്കാനായി വിദേശത്തുപോയിരിക്കുന്ന ടൂറിസം ഡയറക്ടർ വി.ആർ. കൃഷ്‌ണതേജ മടങ്ങിയെത്തിയാലുടൻ പദ്ധതിക്ക് അംഗീകാരം നൽകും.
പാലത്തിന്റെയും പാടത്തിന്റെയും പ്രവേശനകവാടം മുതൽ വെള്ളായണി കായൽ തീരത്തെ 10 കിലോമീറ്ററോളം പ്രദേശമാണ് പദ്ധതിക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. കിരീടം പാലമെന്നും തിലകൻ പാലമെന്നും അറിയപ്പെടുന്ന പാലം നവീകരിച്ച് ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിനൊപ്പം ചരിത്ര സ്‌മാരകമായി സംരക്ഷിക്കുകയാണ് ലക്ഷ്യം.
പദ്ധതി പൂർത്തിയാക്കിയശേഷം കിരീടത്തിലെ സേതുമാധവനെന്ന കഥാപാത്രത്തെ അനശ്വരമാക്കിയ സൂപ്പർ താരം മോഹൻലാൽ ഉൾപ്പെടെ കിരീടത്തിലെ നടീ നടന്മാരെ സ്ഥലത്തെത്തിച്ച് പദ്ധതിക്ക് പ്രചാരം നൽകാനും ടൂറിസം വകുപ്പ് ആലോചിക്കുന്നുണ്ട്. മന്ത്രി പി.എ. മുഹമ്മദ് റിയാസാണ് സിനിമാ ടൂറിസമെന്ന നൂതന ആശയത്തിലൂടെ കിരീടം പാലവും പുഞ്ചക്കരിയും ടൂറിസം പദ്ധതിയുടെ ഭാഗമാക്കിയത്. മന്ത്രി വി.ശിവൻകുട്ടിയും പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ടൂറിസം പദ്ധതികളുമായി ബന്ധപ്പെട്ട അന്തർദേശീയ കൺസൾട്ടൻസി സ്ഥാപനമായ ജിറ്റ് പാക്കാണ് ( ഗ്രേറ്റ് ഇന്ത്യാ ടൂറിസം പ്ളാനേഴ്സ് ആന്റ് കൺസൾട്ടന്റ്സ് ഇന്ത്യാ ലിമിറ്റഡ് ) പദ്ധതി തയ്യാറാക്കി ഡയറക്ടർക്ക് സമർപ്പിച്ചിരിക്കുന്നത്.
പദ്ധതിയിൽ നടപ്പാക്കുന്നത്
---------------------------------------------
കൈവരികളും കോൺക്രീറ്റും തകർന്നപാലം പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗത്തിന്റെ നിർദേശപ്രകാരമാകും നവീകരിക്കുക. പാലം ബലപ്പെടുത്തി പെയിന്റ് ചെയ്‌ത് മോടികൂട്ടും. കിരീടത്തിൽ പാലം പശ്ചാത്തലമായുള്ള നിശ്ചലദൃശ്യങ്ങൾ സഹിതം പാലത്തിന്റെ പ്രാധാന്യം വിവരിക്കുന്ന ബോർഡ് സ്ഥാപിക്കും. സമീപത്തായി ഇരിപ്പിടവും കാഴ്ചകൾ ആസ്വദിക്കാനുള്ള സൗകര്യവും സജ്ജമാക്കും. പുഞ്ചക്കരിയുടെയും പാലത്തിന്റെയും തനത് സൗന്ദര്യവും ഭൂപ്രകൃതിയും നിലനിറുത്തിക്കൊണ്ടാകും മനോഹരമാക്കുക.
പുഞ്ചക്കരി പാടത്തിലെ മൺതിട്ട നടപ്പാതയാക്കി സംരക്ഷിക്കും. വിശ്രമകേന്ദ്രവും കാപ്പിയും ലഘുഭക്ഷണങ്ങളും ആസ്വദിക്കാൻ കഫറ്റീരിയയും പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ ടോയ്ലെറ്റ് സംവിധാനവും പദ്ധതിയുടെ ഭാഗമായുണ്ട്. കായലും ചതുപ്പും വയലുമുൾപ്പെട്ട പ്രദേശത്ത് ധാരാളം പക്ഷികൾ വന്നുപോകാറുണ്ട്. ദേശാടനപക്ഷികളെ കാണാനെത്തുന്നവർക്ക് പക്ഷിനിരീക്ഷണത്തിനായി വാച്ച് ടവറുകൾ സജ്ജമാക്കും. സഞ്ചാരികളുടെ സുരക്ഷയ്ക്കും തടാകത്തിന്റെയും പാലത്തിന്റെയും സംരക്ഷണത്തിനുമായി പ്രദേശത്ത് സി.സി ടിവി കാമറകളും സ്ഥാപിക്കും.
പ്രതീക്ഷിക്കുന്ന ചെലവ് - ഒരുകോടിയോളം
കിരീടം പാലം
1989ൽ സിബി മലയിൽ സംവിധാനം ചെയ്‌ത കിരീടം സിനിമയിൽ സേതുമാധവന്റെയും ദേവിയുടെയും പ്രണയരംഗങ്ങളും കൂട്ടുകാരനായ കേശുവുമായുള്ള സംഭാഷണവും പ്രേക്ഷകരെ കരയിച്ച ' കണ്ണീർപ്പൂവിന്റെ കവിളിൽ തലോടി ' യെന്ന ഗാനരംഗത്തിലുമെല്ലാം പശ്ചാത്തലമായി മുഖ്യകഥാപാത്രത്തെപ്പോലെ സിനിമയോട് ചേർന്നുനിന്നതാണ് കിരീടം പാലം.
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കീഴിലാണ് പദ്ധതി നടപ്പാക്കുന്നത്. ജിറ്റ്പാക്കിന്റെ പ്രോജക്ട് ഡയറക്ടറുടെ അനുമതിക്കായി സമർപ്പിച്ചിരിക്കുകയാണ്. അനുമതി ലഭിച്ചാലുടൻ പദ്ധതി നടപ്പാക്കാൻ ആവശ്യമായ നടപടികളുണ്ടാകും
ഷാരോൺ, സെക്രട്ടറി, ഡി.റ്റി.പി.സി, തിരുവനന്തപുരം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |