മഞ്ചേരി: സംഘാടകരുടെ പ്രതീക്ഷകൾ ഇത്തവണയും തെറ്റിയില്ല ഫെഡറേഷൻ കപ്പ് പോലെ ഒരു പക്ഷേ അതിലെക്കാൾ കൂടുതൽ ആളുകൾ ഒഴുകിയെത്തിയ പയ്യനാട് സ്റ്റേഡിയത്തിലെ ഉദ്ഘാടന മത്സരം അക്ഷരാർത്ഥത്തിൽ ആവേശകടലായി. ഫുട്‌ബാൾ തങ്ങളുടെ രക്തത്തിൽ അലിഞ്ഞ വികാരം തന്നെയാണെന്നവർ ഒരിക്കൽക്കൂടി തെളിയിച്ചു.
കേരളം- രാജസ്ഥാൻ മത്സരം തുടങ്ങുന്നതിന് മണിക്കൂറുകൾക്ക് മുൻപ് തുടങ്ങിയതാണ് പയ്യനാട്ടേക്കുള്ള കാണികളുടെ ഒഴുക്ക്. ഉദ്ഘാടന ചടങ്ങിന് ശേഷം 8.6നാണ് മത്സരം ആരംഭിച്ചത്. മത്സരം തുടങ്ങിയപ്പോഴേക്കും പ്രധാന ഗാലറി നിറഞ്ഞു. അപ്പോഴും ഗാലറിയിലുള്ളതിനേക്കാൾ കൂടുതൽ പേർ സ്റ്റേഡിയം കോമ്പൗണ്ടിന് പുറത്തേക്ക് നീണ്ട നാലിലേറെ വരികളിലായി ടിക്കറ്റിന് കാത്തിരിപ്പുണ്ടായിരുന്നു. മത്സരം 20-ാം മിനിറ്റിലേക്ക് നീങ്ങിയപ്പോഴേക്കും മൈതാനത്തിന്റെ നാല് ഭാഗവും കാണികളെ കൊണ്ട് നിറഞ്ഞു. ഇരിപ്പിടം കിട്ടാതെ കളി കാണേണ്ടി വന്നിട്ടും ആർക്കും പരിഭവമോ പരാതിയോ ഉണ്ടായിരുന്നില്ല. സ്റ്റേഡിയം നിറഞ്ഞ് ടിക്കറ്റ് കൗണ്ടർ അടക്കേണ്ടിവന്നതിനാൽ ആയിരക്കണക്കിന് പേർക്കാണ് ആദ്യ ദിനം കളി കാണാൻ കഴിയാതെ മടങ്ങേണ്ടി വന്നത്. 25,000 പേർക്കിരിക്കാവുന്ന സിറ്റിംഗ് കപ്പാസിറ്റിയാണ് സ്‌റ്റേഡിയത്തിലൊരുക്കിയിരുന്നതെങ്കിലും ആയിരകണക്കിന് പേരാണ് ഇരിപ്പിടമില്ലാതെ കളി കണ്ടത്. കാണികളുടെ താളത്തിലുള്ള ആരവങ്ങളും മൊബൈൽ വെളിച്ചം പ്രകാശിപ്പിച്ചുള്ള ആഘോഷങ്ങളും ആദ്യദിന മത്സരങ്ങൾക്ക് കൊഴുപ്പേകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |