പാലാ. ഇന്നലത്തെ ഉയിർപ്പുതിരുന്നാൾ അക്ഷരാർത്ഥത്തിൽ പാലായിലെ ക്രൈസ്തവ സമൂഹത്തിന്റെ ഉണർത്ത് ആഘോഷമായി. പാലായിലെ ആദ്യ പള്ളി സ്ഥാപിച്ചിട്ട് (കത്തിഡ്രൽ) ഇന്നലെ 1019 വർഷം തികഞ്ഞു. ക്രിസ്തുവർഷം 1003 ൽ ഏപ്രിൽ മാസത്തിലെ ഉയിർപ്പ് തിരുനാൾ ദിവസമാണ് പള്ളിയുടെ പണി പൂർത്തിയാക്കി വെഞ്ചിരിപ്പ് നടത്തിയത്.
അക്കാലത്ത് പള്ളിയുടെ പണിക്കിടയിൽ ചിലർ എതിർപ്പുമായി എത്തി. ക്രൈസ്തവർ നാടുവാഴിയായിരുന്ന മീനച്ചിൽ കർത്താവിനെ പോയി കണ്ടു. തുടർന്ന് കർത്താവ് നേരിട്ട് വന്നുതാമസിച്ചാണ് പണി പൂർത്തീകരിച്ചത്. പള്ളിയുടെ അടുത്ത് മീനച്ചിൽ കർത്താവിന് താമസിക്കാനായി ഒരു ''സ്രാമ്പി'' (വരാന്തയില്ലാത്ത രണ്ടുനിലയിലുള്ള കെട്ടിടം ) പണികഴിപ്പിക്കുകയും ചെയ്തിരുന്നു.
പള്ളിസ്ഥാപനത്തിന്റെ 950ാം വർഷ പൂർത്തീകരണത്തോടനുബന്ധിച്ച് വിപുലമായ ആഘോഷപരിപാടികൾ നടത്തിയിരുന്നത് ഇപ്പോഴും പഴയ തലമുറയുടെ ഓർമ്മയിലുണ്ട്. അന്ന് ഫാ.ഫിലിപ്പ് വാലിയായിരുന്നു വികാരി.
ഒരേ കുടുംബത്തിലെ മൂന്ന് സഹോദരങ്ങൾ പള്ളികൈക്കാരൻമാരുടെ ചുമതല വഹിച്ചിരുന്നതും അന്നത്തെ പ്രത്യേകതയായിരുന്നു. പാപ്പച്ചൻ മേനാംപറമ്പിൽ, സഹോദരങ്ങളായ കുട്ടിച്ചൻ മേനാംപറമ്പിൽ, വർക്കിച്ചൻ മേനാംപറമ്പിൽ എന്നിവരായിരുന്നു അവർ. പാലായിലെ പുരാതന പാരമ്പര്യ ക്രൈസ്തവ കുടുംബമായിരുന്നു മേനാംപറമ്പിൽ കുടുംബം.
1953 നവംബർ 30 ന് നടന്ന 950ാം വാർഷികാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തത് അന്ന് റോമിൽ പൗരസ്ത്യസംഘം സെക്രട്ടറിയായിരുന്ന അത്യുന്നത കർദ്ദിനാൾ ടിസറന്റ് ആയിരുന്നു.
പാലാ നഗരം അതുവരെ കണ്ടിട്ടില്ലാത്ത സ്വീകരണമാണ് കർദ്ദിനാളിന് കൊടുത്തതെന്ന് മേനാംപറമ്പിൽ പാപ്പച്ചന്റെ മകൻ അലക്‌സ് മേനാംപറമ്പിൽപറഞ്ഞു. അന്ന് കർദ്ദിനാൾ ടിസറന്റ്, ഇറ്റലിയിലെ ദേവാലയത്തിൽ സൂക്ഷിച്ചിരുന്ന സെന്റ് തോമസിന്റെ തിരുശേഷിപ്പിൽ നിന്നും ഒരു ഭാഗം പാലാ കത്തീഡ്രൽ ദേവാലയത്തിലേക്ക് കൊണ്ടുവരികയും അവിടെ പൊതുവണക്കത്തിനായി പ്രതിഷ്ഠിക്കുകയും ചെയ്തു.
ബിഷപ്പ് മാർ സെബാസ്റ്റ്യൻ വയലിൽ, ബിഷപ് മാർ മാത്യു കാവുകാട്ട് എന്നിവരും കർദ്ദിനാൾ ടിസറന്റിനൊപ്പം കർമ്മങ്ങളിൽ പങ്കെടുക്കുകയും പൊതുസമ്മേളനത്തിൽ പ്രസംഗിക്കുകയും ചെയ്തു. പതിനായിരക്കണക്കിന് വിശ്വാസികളെ സാക്ഷിനിർത്തി കർദ്ദിനാൾ ടിസറന്റ് അന്ന് പുതിയ കത്തീഡ്രലിന്റെ ശിലാസ്ഥാപനവും നിർവ്വഹിച്ചു.
അതിനുശേഷം പള്ളിപ്രധാനികളും ബിഷപ്പുമാരും കർദ്ദിനാൾ ടിസറന്റിനൊപ്പം ചേർന്ന് ഗ്രൂപ്പ് ഫോട്ടോയെടുത്തു. തന്റെ പിതാവും ചിറ്റപ്പൻമാരും ഉൾപ്പെടെയുള്ളവർ അണിനിരന്ന ആ ഗ്രൂപ്പുഫോട്ടോ ഒരു ചരിത്രനിധിയായി ഇപ്പോഴും അലക്‌സ് മേനാംപറമ്പിൽ തന്റെ വീടിന്റെ പൂമുഖത്തു പൂമാല ചാർത്തി തൂക്കിയിട്ടിട്ടുണ്ട്. പാലായിലെ ക്രൈസ്തവ സമൂഹത്തിന്റെ ഉയർത്തെഴുന്നേൽപ്പിന്റെ നേർക്കാഴ്ചയാകുന്ന സമൂഹചിത്രം കൂടിയാണത് .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |