ഷൊർണൂർ: കൊച്ചി പാലത്തിനും റെയിൽവേ പാലത്തിനും ഭീഷണിയായി ഭാരതപ്പുഴയിൽ നിന്നും വൻതോതിൽ മണലെടുപ്പ് വ്യാപകം. ഭാരതപുഴയിൽ കൊച്ചിൻ പാലത്തിന്റെ 500 മീറ്റർ ദൂരപരിധിക്കകത്ത് തടയണയുടെ വൃഷ്ടിപ്രദേശത്തു നിന്നാണ് വിഷു, ഈസ്റ്റർ അവധിയോടനുബന്ധിച്ച് വൻതോതിൽ മണൽകൊള്ള നടത്തുന്നത്. വെള്ളത്തിനടിയിൽനിന്ന് മണൽ ഊറ്റി കരക്കെത്തിക്കുന്ന ആധുനിക യന്ത്രങ്ങളുപയോഗിച്ചാണ് മണലൂറ്റ് നടത്തുന്നത്. മൂന്നുവർഷം മുമ്പ് ഭാരതപുഴയിലെ ഷൊർണൂർ തടയണക്കകത്തു നിന്ന് ചെളിനീക്കം ചെയ്യാനെന്ന അനുമതിയിൽ നടത്തിവരുന്ന മണലെടുപ്പ് പ്രക്രിയയാണ് ഷൊർണൂരിൽ അധികൃതരുടെ ഒത്താശയിൽ ഇപ്പോഴും തുടരുന്നത്.
പൊലീസ്, റവന്യൂ, നഗരസഭാ അധികരുടെയെല്ലാം ഒത്താശയോടെ തടയണയുടെ നിലനിൽപ്പിന് തന്നെ ഭീഷണിയായി കോടികൾ വിലമതിക്കുന്ന പുഴമണലാണ് തടയണയുടെ വൃഷ്ടിപ്രദേശത്തുനിന്ന് കരക്കെത്തിക്കുന്നത്. ഷൊർണൂർ നഗരസഭയിലെ തെക്കേ റോഡിൽ സ്വകാര്യ വ്യക്തിയുടെ ഓട്ടുകമ്പനി നിലനിന്നിരുന്ന സ്ഥലം ലക്ഷങ്ങൾ മാസവാടക നൽകിയാണ് ഇവിടെ പുഴമണൽ കയറ്റികൂട്ടുന്നത്. മണലെടുപ്പ് നിരീക്ഷിക്കാനെത്തുന്നവരെ തിരിച്ചറിയാൻ പുഴയിൽ ചങ്ങാടത്തിലും സംഘങ്ങൾ നീങ്ങുന്നുണ്ട്.
മണൽകടത്ത് അയൽസംസ്ഥാനങ്ങളിലേക്കും
ദിനംപ്രതി നൂറിലധികം ലോഡ് മണൽ ഇവിടെ നിന്നും അയൽസംസ്ഥാനങ്ങളിലേക്കുൾപ്പടെ കടത്തികൊണ്ടു പോകുന്നുണ്ടെന്നാണ് സൂചന. ഒരടി മണലിന് 90 രൂപ നിരക്കിലാണ് വില്പന. ഒരു ചെറിയ ടിപ്പറിൽ 90 അടിയോളം മണൽ കയറ്റാനാവും. റോഡ് മാർഗ്ഗമുള്ള പരിശോധനാ സംഘങ്ങളെയെല്ലാം വരുതിയിലാക്കിയാണ് മണൽ ലോഡുകൾ ലക്ഷ്യത്തിലേക്കെത്തിക്കുന്നത്. തൃശൂർ ജില്ലാ ഇറിഗേഷൻ വകുപ്പിന്റെ കീഴിലാണ് ചെളിനീക്കൽ എന്ന വ്യാജേനയുള്ള മണൽകടത്ത് നടക്കുന്നത്.
പാടശേഖര സമിതി പരാതി നൽകി
പുഴ സംരക്ഷണ സമിതികളും പരിസ്ഥിതി പ്രവർത്തകരും വിഷയം അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും യാതൊരു നടപടികളും ഉണ്ടായിട്ടില്ല. തടയണയുടെ ബലക്ഷയത്തിനും പാലങ്ങളുടെ നിലനിൽപ്പിനും കടുത്ത വെല്ലുവിളിയുയർത്തി നടത്തുന്ന മണലൂറ്റ് ഉടനെ തടയണമെന്നാവശ്യപ്പെട്ട് ഭാരതപുഴയെ ആശ്രയിച്ച് കൃഷി നടത്തുന്ന പാടശേഖര സമിതികൾക്കു വേണ്ടി കാരക്കാട് പാടശേഖര സമിതി പ്രസിഡന്റ് ബിജു വകുപ്പു മന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |