ആലപ്പുഴ: ആലപ്പുഴയുടെ കായൽ സൗന്ദര്യം നുകരാൻ സഞ്ചാരികളുടെ വരവ് വർദ്ധിച്ചതോടെ ടൂറിസം മേഖല ഉണർവിന്റെ പാതയിലാണ്. രണ്ടു വർഷത്തിലേറെ നീണ്ട മാന്ദ്യത്തിനൊടുവിൽ ടൂറിസം രംഗത്ത് പ്രവർത്തിക്കുന്നവരിൽ പുതിയ പ്രതീക്ഷകൾ പച്ചപിടിക്കുന്നതിനൊപ്പം ആശ്വാസവും വന്നെത്തുകയാണ് .
വടക്കൻ ജില്ലകളിൽ നിന്നും തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നുള്ള സഞ്ചാരികളാണ് ഇപ്പോൾ കൂട്ടത്തോടെ ആലപ്പുഴയിൽ എത്തുന്നത്. കഴിഞ്ഞ മാസം വിദേശ സഞ്ചാരികളായ 250ൽ അധികം പേർ കായൽസൗന്ദര്യം ആസ്വദിക്കാൻ എത്തിയിരുന്നു. സ്പെയിൻ, യു.കെ എന്നിവിടങ്ങളിൽ നിന്നുള്ള വിദേശികളാണ് ജില്ലയിൽ എത്തുന്നത്. വരും ദിവസങ്ങളിൽ ഫ്രഞ്ചുകാരായ സഞ്ചാരികൾ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇതോടെ വിദേശ സഞ്ചാരികളുടെ എണ്ണം ഇനിയും കൂടും. പ്രതിദിനം സാധാരണ ദിവസങ്ങളിൽ 2000മുതൽ 2750ഉം അവധി ദിനങ്ങളിൽ 3000ത്തിൽ അധികം ടൂറിസ്റ്റുകളാണ് ഹൗസ് ബോട്ട് യാത്രയ്ക്കായി എത്തുന്നത്.
മാനം തെളിഞ്ഞുനിന്നാൽ...
കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട വേനൽമഴയും മൂടികെട്ടിയ അന്തരീക്ഷവും സഞ്ചാരികളുടെ വരവ് തടസപ്പെടുത്തിയിരുന്നു. ഇന്നലെ മഴമാറിയതോടെ കൂടുതൽ സഞ്ചാരികൾ എത്തി. ജില്ലയിൽ സർവീസ് നടത്തുന്ന ജലഗതാഗത വകുപ്പിന്റെ വേഗ ബോട്ട്, ചിക്കര വള്ളങ്ങൾ, ഹൗസ് ബോട്ട് എന്നിവയിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ടൂറിസം മേഖല ഉണരുന്നത്. വരുംദിവസങ്ങളിൽ കൂടുതൽ വിദേശികൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശനി, ഞായർ ദിവസങ്ങളിൽ 600ൽ അധികം ഹൗസ്‌ബോട്ടുകളാണ് സർവീസ് നടത്തുന്നത്. ഒക്ടോബറിലാണ് ടൂറിസം സീസൺ ആരംഭിച്ചത്. മുൻ കാലങ്ങളെ അപേക്ഷിച്ച് നാലിലൊന്ന് സഞ്ചാരികൾ പോലും കഴിഞ്ഞ രണ്ട്മാസം മുമ്പ് വരെ എത്തിയിരുന്നില്ല. കൊവിഡ് നിയന്ത്രണങ്ങൾ നീങ്ങിയതോടെ യാത്രാ വിലക്കുകൾക്കു മാറിയതിനാൽ വിദേശ സഞ്ചാരികളുടെ വരവിന് ആക്കം കൂട്ടി.
# ദ്രവമാലിന്യം
ഹൗസ് ബോട്ടുകളിലെ ദ്രവമാലിന്യം സംസ്കരിക്കാനുള്ള ക്രമീകരണം ഒരുക്കി. എച്ച് ബ്ളോക്കിൽ പുതിയ ദ്രവമാലിന്യ സംസ്കരണ പ്ളാന്റ് ഈ മാസം അവസാനത്തോടെ കമ്മിഷൻ ചെയ്യും. ഇപ്പോൾ കോട്ടയം ഡി.ടി.പി.സിയുടെ ബാർജിൽ ഉപയോഗിച്ച് ദ്രവമാലിന്യം സക്ക് ചെയ്യുന്നത്. ഇതിന് 2000രൂപയാണ് ഈടാക്കുന്നത്. ഹൗസ് ബോട്ട് ഫെഡറേഷന്റെ പ്ളാന്റിൽ മാലിന്യം നീക്കം ചെയ്യുന്നതിന് 4000രൂപയാണ് ഈടാക്കുന്നത്.
#ഔട്ട് പാസ്
ഡി.ടി.പി.സിയുടെ ഔട്ട് പാസം എടുക്കുന്നവരുടെ എണ്ണം കുറവാണ്. തുറമുഖ വകുപ്പിന്റെ കണക്ക് അനുസരിച്ച് ജില്ലയിൽ 768 ഹൗസ് ബോട്ടുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഡി.ടി.പി.സി പുന്നമട, പള്ളാത്തുരുത്തി എന്നിവടങ്ങളിലാണ് ഔട്ട്പാസ് കൗണ്ടറുകൾ പ്രവർത്തിക്കുന്നത്. 100ൽ താഴെ വള്ളങ്ങൾ മാത്രം പാസ് എടുത്തിരുന്നിടത്ത് ഫെബ്രുവരിയോടെ പരിശോധന ശക്തമാക്കിയതിനെ തുടർന്ന് ഇപ്പോൾ 200മുതൽ 250 വരെ ഹൗസ് ബോട്ടുകളും ശിക്കാരവള്ളങ്ങളും പാസ് എടുക്കുന്നുണ്ട്. പാസ് എടുക്കുന്ന ഹൗസ് ബോട്ടുകളുടെ ഖരമാലിന്യങ്ങൾ ശേഖരിച്ച് നീക്കം ചെയ്യന്നത് ഡി.ടി.പി.സിയാണ്. ഇതിനായി പ്രതിവർഷം 14ലക്ഷം രൂപയ്ക്കാണ് സ്വകാര്യ കമ്പനിക്ക് കരാർ നൽകിയിട്ടുള്ളത്. പാസ് ഇനത്തിൽ പ്രതിമാസം 2.5ലക്ഷം രൂപ വരുമാനം ലഭിക്കും.
ഔട്ട് പാസ് ഫീസ്
(രൂപയിൽ)
ഹൗസ് ബോട്ട്: 100
ശിക്കാര വള്ളം : 20
ഹൗസ് ബോട്ട് പ്രതിദിന സർവീസ്: 600
സഞ്ചാരികളുടെ എണ്ണം
സാധാരണ ദിവസം: 2000മുതൽ 2750
അവധി ദിവസങ്ങളിൽ: 3000മുതൽ 3500
............................................
"ഒക്ടോബർ മുതൽ ടൂറിസം സീസൺ ആരംഭിച്ചെങ്കിലും കൊവിഡ് നിയന്ത്രണങ്ങളാൽ സഞ്ചാരികളുടെ വരവ് കുറവായിരുന്നു. അവ മാറിയതോടെ കൂടുതൽ സ്വദേശി, വിദേശികൾ എത്തുമെന്ന പ്രതീക്ഷയിലാണ്. പരിശോധന ശക്തമാക്കിയതോടെ ഔട്ട് പാസ് എടുക്കുന്നവരുടെ എണ്ണത്തിലും വർദ്ധന ഉണ്ടായി.
സെക്രട്ടറി, ഡി.ടി.പി.സി, ആലപ്പുഴ
"മേഖലയ്ക്ക് ഉണവർവും പ്രതീക്ഷയും പകരുന്ന തിരക്കാണ് അനുഭവപ്പെടുന്നത്. ദ്രവമാലിന്യസംസ്കരണ പ്ളാന്റിന്റെ നിർമ്മാണം വേഗത്തിൽ പൂർത്തീകരിക്കണം. ഹൗസ് ബോട്ടുകൾക്ക് ലൈസൻസ് നൽകുന്നതിനുള്ള സാങ്കേതികത്വം ഒഴിവാക്കണം.
ആർ.ആർ.ജോഷിരാജ്, മുൻ സംസ്ഥാന പ്രസിഡന്റ്, ഹൗസ് ബോട്ട് ഓണേഴ്സ് അസോസിയേഷൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |