കാസർകോട്: ചൗക്കി മജലിലെ കമ്പനിയിൽ നിന്ന് പതിനഞ്ചര ലക്ഷത്തിലധികം രൂപയുടെ സാധനങ്ങൾ കടത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ക്വാർട്ടേഴ്സുകളിൽ താമസിക്കുന്ന ഇതരസംസ്ഥാനക്കാരെ കേന്ദ്രീകരിച്ചുള്ള നിരീക്ഷണം പൊലീസ് ശക്തമാക്കി. കാസർകോട്ടെ ക്വാർട്ടേഴ്സുകളിൽ വ്യക്തമായ പേരും വിലാസവുമില്ലാതെ നിരവധി ഇതര സംസ്ഥാനക്കാർ തിങ്ങിപ്പാർക്കുന്നതായാണ് വിവരം. ബിഹാർ, അസം, ഒറീസ, ഉത്തർപ്രദേശ്. ജാർഖണ്ഡ്, പഞ്ചാബ് തുടങ്ങി വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ഇവർ. കൂട്ടത്തിൽ കർണാടക സ്വദേശികളുമുണ്ട്.
രണ്ടുപേർക്ക് മാത്രം താമസിക്കാൻ സൗകര്യമുള്ള മുറിയിൽ അഞ്ചും ആറും പേരാണ് താമസിക്കുന്നതെന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തി. ഇവരിൽ പലർക്കും തിരിച്ചറിയൽ രേഖകൾ പോലുമില്ല. വാടക മാത്രം കണക്കിലെടുത്ത് മറ്റ് അന്വേഷണങ്ങളൊന്നുമില്ലാതെയാണ് ഇത്തരക്കാരെ ക്വാർട്ടേഴ്സുകളിൽ പാർപ്പിക്കുന്നത്. എല്ലാ മേഖലകളിലും അതിഥിതൊഴിലാളികളെ ജോലിക്ക് നിയോഗിക്കുന്നതിനാൽ ഇതുസംബന്ധിച്ച് ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നും കാര്യമായ അന്വേഷണങ്ങൾ ഉണ്ടാകാറില്ല. ക്രിമിനൽ പശ്ചാത്തലമുള്ളവരും പുകയില ഉത്പന്നങ്ങളും മറ്റ് ലഹരിവസ്തുക്കളും വിൽക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്.
തൊഴിൽവകുപ്പാണ് ഇതരസംസ്ഥാനതൊഴിലാളികളുടെ കണക്ക് ശേഖരിക്കേണ്ടതും അനധികൃത താമസക്കാർക്കെതിരെ നടപടിയെടുക്കേണ്ടതും. പൊലീസിന് ഇക്കാര്യത്തിൽ പരിമിതികളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |