കൊല്ലം: യാത്രക്കാർക്ക് പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ നഗര പ്രദേശങ്ങളിൽ സ്ഥാപിച്ച ടേക്ക് എ ബ്രേക്ക് സെന്ററുകളുടെ പരിപാലനം അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്താൻ സർക്കാർ തീരുമാനം. നിലവിൽ കുടുംബശ്രീ പ്രവർത്തകരോ മറ്റ് സന്നദ്ധ സംഘടനകളോ ഏറ്റെടുക്കാത്ത കേന്ദ്രങ്ങളുടെ നടത്തിപ്പാകും തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തുക.
നിലവിൽ എട്ട് ലിറ്റർ പാൽ സൊസൈറ്റിയിൽ നൽകുന്ന ക്ഷീര കർഷകരെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പി.എം.എ.വൈ നിർമ്മാണം, മഴക്കുഴി നിർമ്മാണം, തണ്ണീർത്തടങ്ങളുടെ പുനരുജ്ജീവനം, കൃഷിഭൂമി ഒരുക്കൽ തുടങ്ങിയ മേഖലകളിലും തൊഴിൽ നൽകുന്നുണ്ട്. ഇതിന് പുറമേയാണ് ഇപ്പോൾ ടേക്ക് എ ബ്രേക്ക് സെന്ററുകളുടെ നടത്തിപ്പ് കൂടി പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് കൂടുതൽ അംഗങ്ങൾക്ക് തൊഴിൽ നൽകാൻ സഹായകരമാകും.
വരുമാനം ഉറപ്പാക്കി മുന്നോട്ട്
1. ടേക്ക് എ ബ്രേക്ക് സെന്ററിൽ ജോലി ചെയ്യുന്ന തൊഴിലാളിക്ക് ദിവസം കൂലിയായി 292 രൂപ ലഭിക്കും
2. സെന്ററുകളോട് ചേർന്ന് പലയിടങ്ങളിലും സ്നാക്ക്സ് പാർലറുകളും കോഫി ഷോപ്പുകളും പ്രവർത്തിക്കുന്നുണ്ട്
3. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമാക്കുന്ന കേന്ദ്രങ്ങളിൽ നിന്നുള്ള വരുമാനം തദ്ദേശ സ്ഥാപനങ്ങൾക്ക് കൈമാറണം
കാലിടറി കുടുംബശ്രീ
കുടുംബശ്രീ ഏറ്റെടുത്ത കേന്ദ്രങ്ങളിലെ വരുമാനത്തിൽ നിന്നാണ് നടത്തിപ്പുകാർക്ക് വേതനം നൽകിയിരുന്നത്. എന്നാൽ പലയിടങ്ങളിലും കാര്യമായ വരുമാനമില്ല. അധികം വേണ്ടിവരുന്ന തുക തദ്ദേശ സ്ഥാപനം നൽകണമെന്ന് നിർദ്ദേശമുണ്ടായിരുന്നെങ്കിലും നടപ്പായില്ല.
വരുമാനം ഇല്ലതെ കുടുംബശ്രീ യൂണിറ്റുകൾ നടത്തിപ്പ് ചുമതല ഉപേക്ഷിച്ചതോടെയാണ് പരിപാലനം അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയത്.
തദ്ദേശ സ്ഥാപന അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |