തൃക്കാക്കര: സിനിമാ, സീരിയൽ അണിയറപ്രവർത്തകർ താമസിക്കുന്ന മുറിയിൽനിന്ന് കഞ്ചാവ് കണ്ടെടുത്തതായി പറഞ്ഞ് ഭീഷണിപ്പെടുത്തി പൊലീസ് പണം തട്ടാൻ ശ്രമിച്ച പരാതിയിൽ തൃക്കാക്കര സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർമാരായ അനൂപ് പി.പി, ലിന്റോ ഏലിയാസ് എന്നിവരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. തൃക്കാക്കര അസി.കമ്മീഷണർ പി.വി. ബേബിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ നിയമാനുസൃതമായ നടപടി ക്രമങ്ങൾ പാലിക്കാത്ത പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് പാളിച്ച സംഭവിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് കമ്മീഷണർക്ക് റിപ്പോർട്ട് സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ബുധനാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം നടന്നത്. കാക്കനാട് അത്താണി എളവക്കാട്ട് നഗറിൽ സ്വകാര്യ പ്രൊഡക്ഷൻ കമ്പനിയുടെ ജീവനക്കാരുടെ മുറിയിൽനിന്നാണ് കഞ്ചാവ് കണ്ടെടുത്തതായി പറഞ്ഞ് ഭീഷണിപ്പെടുത്തിയത്. 30,000 രൂപ തന്നാൽ കേസില്ലാതെ തീർക്കാമെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞതായി യുവാക്കൾ പറഞ്ഞു. ഇത്രയും പണമില്ലെന്ന് പറഞ്ഞതോടെ 10,000 രൂപയായാലും മതിയെന്നായി. തങ്ങൾ ഉച്ചയ്ക്ക് വരാമെന്നും പണം സംഘടിപ്പിച്ചുവയ്ക്കണമെന്നും നിർദേശിച്ചു അവർ മടങ്ങി. മഫ്തിയിൽ പരിശോധനയ്ക്കെത്തിയാതായിരുന്നു ഇരുവരും. യുവാക്കൾ ടി.വി സീരിയൽ അഭിനേതാവും കൗൺസിലറുമായ പി.സി മനൂപിനെ വിവരം അറിയിച്ചതോടെയാണ് വിവരം പുറത്തായത്. കൗൺസിലർ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കു വിവരം നൽകിയതിനെത്തുടർന്ന് തൃക്കാക്കര അസി . പൊലീസ് കമ്മീഷണർ പി.വി. ബേബി ഉൾപ്പടെയുള്ളവർ രഹസ്യമായി സ്ഥലത്തെത്തി നിലയുറപ്പിക്കുകയായിരുന്നു. ഉച്ചയോടെ പൊലീസ് ഉദ്യോഗസ്ഥർ വീണ്ടും എത്തിയപ്പോൾ കൗൺസിലറുടെ നേതൃത്വത്തിൽ വാക്കേറ്റമുണ്ടാവുകയും അസി.പൊലീസ് കമ്മീഷണർ ഇടപെട്ട് എല്ലാവരെയും സ്റ്റേഷനിലേക്ക് കൊണ്ടുവരികയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |