ഏറ്റെടുത്ത സ്ഥലം അടുത്താഴ്ച കൈമാറും
ആലപ്പുഴ: ദേശീയ പാത വികസനത്തിന്റെ ഭാഗമായുള്ള ജില്ലയിലെ സ്ഥലം ഏറ്റെടുപ്പ് 90ശതമാനവും പൂർത്തീകരിച്ചു.
തുറവൂർ മുതൽ ഓച്ചിറ വരെ ആറുവരി പാതയാക്കൽ മൂന്ന് റീച്ചുകളിലായാണ് നടത്തുന്നത്.
ഏറ്റെടുത്ത സ്ഥലം നിർമ്മാണ കമ്പനിക്ക് അടുത്ത ആഴ്ച കൈമാറുമെന്ന് അധികൃതർ അറിയിച്ചു.
ഇതുവരെ സ്വകാര്യ വ്യക്തികളുടെ 94ഹെക്ടർ സ്ഥലമാണ് ഏറ്റെടുത്തത്. ഇതിനുള്ള നഷ്ടപരിഹാര തുകയും ഭൂഉടമകളുടെ അക്കൗണ്ടിൽ എത്തിച്ചു വരുന്നു. 106 ഹെക്ടർ സ്ഥലമാണ് ഇവിടെ ഏറ്റെടുക്കേണ്ടത്. ഇതിൽ 10ഹെക്ടർ സർക്കാർ വകസ്ഥലമാണ്. കഴിഞ്ഞ പതിനൊന്ന് മാസത്തിനുള്ളിൽ ഏറ്റെടുത്തത് 35ഹെക്ടറായിരുന്നു. യുദ്ധകാലാടിസ്ഥാനത്തിൽ നടത്തിയ പ്രവർത്തനത്തിൽ 29ദിവസം കൊണ്ട് 59ഹെക്ടർ സ്ഥലം ഏറ്റെടുത്തു. കഴിഞ്ഞ 31ന് മുമ്പ് പൂർത്തീകരിക്കാൻ കൂടുതൽ ഉദ്യോഗസ്ഥരെ നിയമിച്ചെങ്കിലും സാങ്കേതിക തടസങ്ങളാൽ മുഴുവൻ പേർക്കും നഷ്ടപരിഹാര തുക വിതരണം നടത്താൻ കഴിഞ്ഞിട്ടില്ല. 7760 ഭൂഉടമകളിൽ 4760 പേർക്ക് 1850 കോടി രൂപ വിതരണം ചെയ്താണ് 94 ഹെക്ടർ സ്ഥലം ഏറ്റെടുത്തത്. ഇതിന് പുറമേ പത്ത് ഹെക്ടർ സർക്കാർ വകയാണ്. ശേഷിക്കുന്ന 3000 പേരുടെ ഫയലുകളിൽ ഭൂരിഭാഗം ഫയലും തീർപ്പാക്കിയെങ്കിലും ഇവർക്കുള്ള നഷ്ടപരിഹാരത്തുകയായ 1000കോടി രൂപ വിതരണം നടത്തിയിട്ടില്ല. ഫയലുകൾ പൂർണമായും പരിശോധന പൂർത്തീകരിക്കാതെ ഫണ്ട് ലാപ്സാകാതിരിക്കാൻ പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റിയിരിക്കുകയാണ്. 15ദിവസത്തിനുള്ളിൽ പൂർണമായും നഷ്ടപരിഹാരത്തുക ഭൂഉടമകളുടെ അക്കൗണ്ടിൽ എത്തിക്കാനുള്ള പരിശ്രമത്തിലാണ് അധികൃതർ. കോടതി തർക്കത്തിലും കുടുംബതർക്കത്തിലുമായി രണ്ട് ഹെക്ടർ സ്ഥലത്തിന്റെ നഷ്ടപരിഹാര തുകയുടെ ഫയലുകൾ തീർപ്പാക്കാനുമുണ്ട്.
#സ്ഥലം അടുത്ത ആഴ്ച കൈമാറും
തുറവൂർ മുതൽ പറവൂർ വരെയുള്ള ഭാഗം പുനർനിർമ്മിക്കാനായി ഏറ്റെടുത്ത 45ഹെക്ടർ സ്ഥലം നിർമ്മാണ കമ്പനിക്ക് ദേശീയപാത അതോറിട്ടി കൈമാറും. തുറവൂർ മുതൽ പറവൂർ വരെയുള്ള 37.9 കിലോമീറ്റർ റോഡ് നിർമ്മിക്കുന്നത്. കൊറ്റുകുളങ്ങര കാവനാട് റീച്ചിന്റെ നിർമ്മാണത്തിന് കായംകുളം, കൃഷ്ണപുരം വില്ലേജുകളിലെ 11 കിലോമീറ്റർ ഭാഗത്തെ നിർമ്മാണത്തിന് ആവശ്യമായ സ്ഥലം പൂർണ്ണമായും കൈമാറിയിരുന്നു. പറവൂർ മുതൽ കൊറ്റുകുളങ്ങര വരെയുള്ള 37.5 കിലോമീറ്റർ റോഡ് നിർമ്മിക്കുന്നതിനുള്ള സ്ഥലം ഏറ്റുക്കൽ ജോലികൾ അന്തിമഘട്ടത്തിലാണ്.
# അപേക്ഷാ പരിശോധന ആരംഭിച്ചു
ഏറ്റെടുത്ത ഭാഗത്തെ വ്യാപാരികളുടെ നഷ്ടപരിഹാരത്തിന് സർക്കാർ അനുവദിച്ച പാക്കേജിന് ലഭിച്ച അപേക്ഷകൾ പരിശോധനയും ആരംഭിച്ചു. വ്യാപാരസ്ഥാപന ഉടമകൾ നൽകിയ രേഖകളുടെ പരിശോധനയാണ് മൂന്ന് സ്പെഷ്യൽ തഹസീൽദാർമാരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം പരിശോധിക്കുന്നത്. ആനുകൂല്യത്തിന് അർഹരായ വ്യാപാരികൾക്കുള്ള നഷ്ടപരിഹാര തുക ഉടൻ നൽകും.
...................................
ആവശ്യമായ സ്ഥലം
(ഹെക്ടറിൽ)
ആകെ വേണ്ടത്: 106
#ഏറ്റെടുത്തത്
സ്വകാര്യ വ്യക്തികളുടെ: 94
സർക്കാർ വക: 10
ഏറ്റെടുക്കാനുള്ളത്: 2
#നഷ്ടപരിഹാരം
ആകെ ഭൂഉടമകൾ:7760
തീർപ്പ് കല്പിച്ചത്: 4760
വിതരണം ചെയ്ത തുക: 1850കോടി
#തീർപ്പ് കല്പിക്കാനുള്ള
വിതരണം ചെയ്യാനുള്ള ഫയൽ: 3000
നഷ്ടപരിഹാരം: 1000കോടി
..........................................
'ദേശീയപാത വികസനത്തിനുള്ള രണ്ട് ഹെക്ടർ ഒഴികെ മുഴുവൻ ഭൂമിയും ഏറ്റെടുത്ത് നഷ്ടപരിഹാരത്തുക വിതരണം നടത്തി. കുറച്ച് ഭൂഉടമകൾക്ക് നഷ്ടപരിഹാരത്തുക അക്കൗണ്ടിൽ ഇടുന്നതിനുള്ള ജോലികൾ നടത്തിവരുന്നു. കൂടുതൽ ജീവനക്കാരെ ഇതിനായി നിയമിച്ച് സ്‌പെഷ്യൽ ഡ്രൈവ് നടത്തിയാണ് ജോലികൾ വേഗത്തിലാക്കിയത്.
ബി. ശ്രീകുമാർ, ഡെപ്യൂട്ടി കളക്ടർ, എൻ.എച്ച് സ്ഥലം ഏറ്റെടുക്കൽ വിഭാഗം, ആലപ്പുഴ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |