കൊല്ലം: കൊട്ടാരക്കര നെടുവത്തൂർ പുല്ലാമലയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഗൃഹനാഥൻ ജീവനൊടുക്കിയ സംഭവത്തിൽ ഇരുവരുടെയും മൃതദേഹങ്ങൾ സംസ്കരിച്ചു. പുല്ലാമല കല്ലുവിള താഴതിൽ വീട്ടിൽ രാജൻ (63), ഭാര്യ രമാവതി (58) എന്നിവരാണ് മരിച്ചത്.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്നലെ വൈകിട്ട് നാലരയോടെയാണ് ഇരുവരുടെയും മൃതദേഹങ്ങൾ വീടുകളിലെത്തിച്ചത്. രമാവതിയെ സ്വന്തം വീട്ടുവളപ്പിലും രാജനെ കുടുംബ വീട്ടുവളപ്പിലുമാണ് സംസ്കരിച്ചത്.
ബുധനാഴ്ച രാവിലെ 11 ഓടെയായിരുന്നു രാജൻ റബർ തോട്ടത്തിൽവച്ച് രമാവതിയെ വെട്ടിക്കൊലപ്പെടുത്തിയത്. തടയാൻ ശ്രമിക്കുന്നതിനിടയിൽ രമാവതിയുടെ അനുജത്തി രതിയുടെ കൈപ്പത്തി അറ്റുപോയിരുന്നു.
റൂറൽ എസ്.പി കെ.ബി. രവിയും സംഘവും ഇന്നലെ സംഭവ സ്ഥലം സന്ദർശിച്ചു. പ്രതി ജീവനൊടുക്കിയതിനാൽ കൂടുതൽ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും ആയുധം കണ്ടെത്താൻ ഊർജ്ജിത ശ്രമം തുടരുകയാണെന്നും എസ്.പി പറഞ്ഞു.
രക്ഷപ്പെടാനൊരുങ്ങി, ഒടുവിൽ ആത്മഹത്യ
റബർ തോട്ടത്തിൽ വച്ച് രമാവതിയെ കൊലപ്പെടുത്തിയ രാജൻ രക്ഷപ്പെടാനുള്ള ശ്രമം നടത്തിയതായാണ് പൊലീസിന്റെ നിഗമനം. ഇതിനുവേണ്ടിയാണ് ആയുധം ഒളിപ്പിച്ചത്. കൃത്യത്തിന് ശേഷം കുടുംബ വീട്ടിലെത്തിയ രാജൻ കുളിച്ച് വസ്ത്രം മാറി രക്തക്കറകൾ നീക്കിയതും ഇതിന്റെ ഭാഗമായിട്ടാണ്. പിടിക്കപ്പെടുമെന്ന് തോന്നിയതിനാലാകും തൂങ്ങി മരിച്ചതെന്നാണ് നിഗമനം. രമാവതിയുടെ അമ്മയുടെ മരണത്തിന് പിറ്റേന്നുണ്ടായ സംഘർഷത്തിൽ രാജനെ കെട്ടിയിട്ടതിന്റെ പകയാണ് അരുംകൊലയ്ക്ക് കാരണമായതെന്നാണ് പൊലീസിന്റെ നിഗമനം. പുത്തൂർ സി.ഐ സുഭാഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ആശുപത്രിയിൽ സുഖംപ്രാപിച്ചുവരുന്ന രതിയുടെ മാെഴി ഇന്ന് രേഖപ്പെടുത്തിയേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |