അവസരം ശ്രീനാരായണഗുരു സർവകലാശാലയിൽ
കൊല്ലം: ഒഴിവ് സമയങ്ങളിൽ വീട്ടിലിരുന്ന് പഠിച്ച് പടിഞ്ഞാറേ കല്ലടക്കാർക്ക് ഇനി ബിരുദം നേടാം. പ്രീഡിഗ്രിയും പ്ളസ് ടുവും കഴിഞ്ഞ ഏത് പ്രായക്കാർക്കും ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിലൂടെ ഉന്നത വിദ്യാഭ്യാസ പദ്ധതിയിൽ അവസരം ഒരുക്കിയിരിക്കുകയാണ് ഗ്രാമപഞ്ചായത്ത്.
ജനകീയ വിദ്യാഭ്യാസ പദ്ധതിയുടെ പ്രാരംഭ ചർച്ചകൾ സർവകലാശാല വൈസ് ചാൻസലറുമായി നടത്തി. ഹ്യുമാനിറ്റീസ്, മാത്തമാറ്റിക്സ് വിഷയങ്ങളിലായിരിക്കും ഡിഗ്രി വിദ്യാഭ്യാസം. പി.ജി വിദ്യാഭ്യാസം ആഗ്രഹിക്കുന്നവർക്കും ഇതേ വിഷയങ്ങളിൽ ചേരാം.
കോൺടാക്ട് ക്ളാസുകൾക്ക് പഞ്ചായത്ത് സൗകര്യം ഒരുക്കും. പദ്ധതി നടത്തിപ്പിനായി പഞ്ചായത്ത് ബഡ്‌ജറ്റിൽ തുക വകയിരുത്തി. ആകെ ചെലവിന്റെ 50 ശതമാനം ഗ്രാമപഞ്ചായത്ത് വഹിക്കും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ പഠനത്തിനായി ഗുണഭോക്തൃ വിഹിതത്തിലൂടെയും സ്പോൺസർഷിപ്പിലൂടെയും തുക കണ്ടെത്തും.
പദ്ധതിയുടെ ആദ്യഘട്ടമായി ഉന്നത വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്നവരുടെ വിവരം ശേഖരിക്കും. ഇതിനായി ജനകീയ സർവേ നടത്തും. തുടർവിദ്യാഭ്യാസ കേന്ദ്രങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, ആശാ വർക്കർമാർ, ജനജാഗ്രതാ സമിതി പ്രവർത്തകർ എന്നിവർ ഉൾപ്പെടുന്ന സംഘാടക സമിതി വാർഡുകൾ തോറുമാണ് സർവേ നടത്തുക.
ആകെ ജനസംഖ്യ: 30,000
നീക്കിവച്ച തുക ₹ 50 ലക്ഷം
ഡിഗ്രി സീറ്റ്: 500
പി.ജി: 200
കാസർകോട് മുനിസിപ്പാലിറ്റിയിൽ എല്ലാവർക്കും ബിരുദം എന്ന പദ്ധതി ആരംഭിച്ചു. 300 പേർ പഠനത്തിൽ പങ്കാളികളായി. പടിഞ്ഞാറേ കല്ലട പഞ്ചായത്ത് പ്രസിഡന്റുമായി പദ്ധതിയെപ്പറ്റി പ്രാഥമിക ചർച്ച നടത്തി.
ഡോ. മുബാറക് പാഷ
വൈസ് ചാൻസലർ
ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല
ജനകീയ വിദ്യാഭ്യാസമാണ് പഞ്ചായത്തിന്റെ ലക്ഷ്യം. പ്രാരംഭ ചർച്ചകൾ പുരോഗമിക്കുന്നു. മേയിൽ സർവേ ആരംഭിക്കും.
ഡോ. സി. ഉണ്ണിക്കൃഷ്ണൻ
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
പടിഞ്ഞാറേ കല്ലട
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |