കൊല്ലം: ദേശീയപാത 66 ആറുവരിയായി വികസിപ്പിക്കുന്നതിന്റെ നിർമ്മാണ പ്രവൃത്തികളുടെ ഭാഗമായുള്ള അനുമതികൾ വൈകിപ്പിച്ചിട്ടില്ലെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് കൊല്ലം എൻവയോൺമെന്റൽ എൻജിനിയർ പി. സിമി പറഞ്ഞു.
ക്രഷർ, ഡീസൽ പമ്പ്, കോൺക്രീറ്റ് പ്ലാന്റ് എന്നിവയ്ക്കായുള്ള കരാർ കമ്പിനിയുടെ അപേക്ഷകൾ ഈമാസം 7, 20, 21 തീയതികളാണ് ലഭിച്ചത്. അപേക്ഷകളിൽ സർവേ നമ്പർ തെറ്റായി രേഖപ്പെടുത്തിയതടക്കമുള്ള പോരായ്മകളുണ്ടായിരുന്നു. അപേക്ഷകളിൽ ഒന്ന് മൊബൈൽ ക്രഷറിനുള്ള അനുമതിക്കായിരുന്നു. അങ്ങനെയൊരു അപേക്ഷ ആദ്യമായാണ് കേരളത്തിൽ ലഭിച്ചത്. അതുകൊണ്ട് പ്രത്യേക മാർഗരേഖ തയ്യാറാക്കേണ്ടിവന്നു.
അപേക്ഷകളിൽ സൂക്ഷ്മ പരിശോധനയും സൈറ്റ് ഇൻസ്‌പെക്ഷനും ഇതിനോടകം പൂർത്തിയാക്കി. പോരായ്മകൾ കരാർ കമ്പിനിയെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. എല്ലാ പോരായ്മകളും പരിഹരിച്ച് സമർപ്പിക്കുമ്പോഴെ അപേക്ഷ അന്തിമമായി ലഭിച്ചതായി കണക്കാക്കുവെന്നും എൻവയോൺമെന്റൽ എൻജിനിയർ പറഞ്ഞു.
അപേക്ഷ നൽകിയത് രണ്ടുമാസം മുമ്പ്
അപേക്ഷകളിൽ നിർദ്ദേശിച്ച പോരായ്മകളും ഭേദഗതികളും തിരുത്തി സമർപ്പിച്ച തീയതിയാണ് മലിനീകരണ നിയന്ത്രണ ബോർഡ് ഇപ്പോൾ ചൂണ്ടിക്കാട്ടുന്നതെന്ന് നാഷണൽ ഹൈവേ അതോറിറ്റി അധികൃതർ വിശദമാക്കി. രണ്ടുമാസം മുമ്പാണ് ഫീസടച്ച് ആദ്യം അപേക്ഷ നൽകിയത്. ഓരോ കാരണങ്ങൾ ചൂണ്ടിക്കാട്ടി അപേക്ഷ മടക്കുകയായിരുന്നു. കേന്ദ്ര - സംസ്ഥാന സർക്കാരുകൾ പ്രത്യേക പ്രാധാന്യത്തോടെ നടപ്പാക്കുന്ന പദ്ധതിയെന്ന പരിഗണന ലഭിച്ചിട്ടില്ലെന്നും എൻ.എച്ച്.എ.ഐ അധികൃതർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |