കൊല്ലം: കേരള യൂണിവേഴ്സിറ്റി യൂണിയൻ കലോത്സവത്തിന് ഇന്ന് തിരിതെളിയും. 27ന് സമാപിക്കും. ഇന്ന് വൈകിട്ട് 4ന് പ്രധാന വേദിയായ എസ്.എൻ കോളേജിൽ പതാക ഉയർത്തലോടെ ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കും.
പൂരം സിനിമയുടെ സംവിധായകൻ എബ്രിഡ് ഷൈൻ മുഖ്യാതിഥിയാകും. 6ന് പ്രധാന വേദിയിൽ മോഹിനിയാട്ടത്തോടെ മത്സരങ്ങൾ ആരംഭിക്കും. രണ്ടാം വേദിയായ എസ്.എൻ വനിതാ കോളേജിൽ കഥകളിയും ഫാത്തിമാ മാതാ നാഷണൽ കോളേജിൽ ഗസലും നടക്കും.
പ്രധാന കാമ്പസുകളായ ശ്രീനാരായണ കോളേജ്, ശ്രീനാരായണ വനിതാ കോളേജ്, ഫാത്തിമ മാതാ നാഷണൽ കോളേജ്, ഫാത്തിമ മാതാ ബി.എഡ് കോളേജ്, ടി.കെ.എം കോളേജ് തുടങ്ങി 9 വേദികളിലായി 102 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുകയെന്ന് സംഘാടക സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
കെ.പി.എ.സി ലളിത, നെടുമുടി വേണു, ലതാ മങ്കേഷ്കർ, വി.എം. കുട്ടി, എസ്.പി. ബാലസുബ്രഹ്മണ്യം, കൈനകരി തങ്കരാജ്, ബിച്ചു തിരുമല, പി.എസ്. ബാനർജി, പി. ബാലചന്ദ്രൻ എന്നിങ്ങനെ കലാ - സാംസ്കാരിക - രാഷ്ട്രീയ രംഗങ്ങളിൽ മണ്മറഞ്ഞ പ്രഗത്ഭരുടെ പേരുകളിലാണ് വേദികൾ അറിയപ്പെടുക. യൂണിവേഴ്സിറ്റിക്ക് കീഴിലെ 250 ലധികം കോളേജുകളിൽ നിന്ന് മൂവായിരത്തോളം കലാപ്രതിഭകൾ പങ്കെടുക്കും.
കൊവിഡ് കവർന്നെടുത്ത കലയുടെ താളം കാമ്പസുകളിൽ തിരികെയെത്തുന്ന യുവജനോത്സവം എന്ന പ്രത്യേകതയും കൊല്ലം കലോത്സവത്തിനുണ്ട്. അറബനമുട്ട്, വട്ടപ്പാട്ട് ഇനങ്ങൾ ഇതാദ്യമായി യുവജനോത്സവ വേദിയിൽ മാറ്റുരക്കപ്പെടും.
ഓപ്പൺ ഫോറം
കൊല്ലം എസ്.എൻ കോളേജിലെ ഒന്നാം വേദിയിൽ 24, 25, 26 തീയതികളിൽ വൈകിട്ട് 7ന് പ്രവേശന നിഷേധം കലയും കലാകാരന്മാരും, ഇന്ത്യയുടെ പ്രതിപക്ഷമാകുന്ന കലാലയങ്ങൾ, സിനിമയും സ്ത്രീകളും എന്നീ വിഷയങ്ങളിൽ പ്രത്യേക ഓപ്പൺ ഫോറം ഉണ്ടായിരിക്കും. സംഘടക സമിതി ചെയർപേഴ്സൺ മേയർ പ്രസന്ന ഏണസ്റ്റ്, ജനറൽ കൺവീനർ പി.അനന്തു, പ്രോഗ്രാം കമ്മിറ്റി കൺവീനർ ഗോപി കൃഷ്ണൻ, വോളന്റിയർ കമ്മിറ്റി കൺവീനർ എ. വിഷ്ണു, യൂണിവേഴ്സിറ്റി യൂണിയൻ വൈസ് ചെയർപേഴ്സൺ ആയിഷ ബാബു, യൂണിവേഴ്സിറ്റി യൂണിയൻ ചെയർപേഴ്സൺ അനില രാജു തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |