കൊല്ലം: ഇശൽ തേൻകണം അനുവാചക ഹൃദയങ്ങളിൽ നിറച്ച് മൈലാഞ്ചി മൊഞ്ചുള്ള ഒപ്പന തകർത്തപ്പോൾ പെരുന്നാളിന് ചന്ദ്രപ്പിറവി കണ്ട സന്തോഷം. വേദിയിലുയരുന്ന ഇശലുകൾക്കൊപ്പം കൈത്താളമിട്ട് ചാഞ്ഞും ചരിഞ്ഞും ചിരിച്ചുല്ലസിച്ചും പന്തൽ നിറയെ ആസ്വാദകർ. ടി.കെ.എം ആർട്സ് കോളേജിലെ വി.എം.കുട്ടി നഗറിൽ പതിനാലാം രാവിന്റെ മൊഞ്ചുള്ള മുഖപ്രസാദവുമായിട്ടാണ് നിറഞ്ഞ സദസ് ഒപ്പന ആസ്വദിച്ചത്. ഇശൽമഴയിൽ വെയിൽച്ചൂടിനെ അവർ മറന്നു.
കബഡി, ഒപ്പന പിന്നെ മഹിത
ഒപ്പനയും കബഡിയും തമ്മിൽ പുലബന്ധമില്ലെങ്കിലും കൊല്ലം ശ്രീനാരായണ കോളേജിലെ മഹിത രണ്ടിലുമുണ്ട്. മൂന്നാംവർഷ സുവോളജി ബിരുദ വിദ്യാർത്ഥിനിയായ മഹിതയുടെ കുട്ടിക്കാലം കളിയും കലയും കൂടിച്ചേർന്നതാണ്. കല്ലുവാതുക്കൽ കരുണയിലും പാരിപ്പള്ളി അമൃതയിലുമായി സ്കൂൾ പഠനം നടത്തിയപ്പോൾ കായിക ഇനങ്ങളിലും കലാ മത്സരങ്ങളിലും സമ്മാനങ്ങൾ വാരിക്കൂട്ടി. കബഡിയിൽ കോളേജ് ടീമിലും കബഡി അസോസിയേഷനിലും ഉൾപ്പെട്ടതോടെ കൂടുതൽ സാദ്ധ്യതയായി. 2020ൽ ജയ്പൂരിൽ നടന്ന നാഷണൽ കബഡി ചാമ്പ്യൻഷിപ്പിലെ കേരള ടീമിൽ പ്രധാനിയായിരുന്നു മഹിത.
ടാക്സി ഡ്രൈവറായ കൊല്ലം പുത്തൻകുളം മീനമ്പലം വാറുവിള പുത്തൻവീട്ടിൽ മധുസൂദനൻ പിള്ളയുടെയും ലതികയുടെയും മകളായ മഹിത പഠനച്ചെലവ് സ്വന്തമായി കണ്ടെത്തുകയാണ്. മൈലാഞ്ചി ഇട്ടും വസ്ത്രങ്ങളിൽ ഡിസൈനിംഗ് നടത്തിയുമാണ് സ്വയംതൊഴിൽ വരുമാനം. ശ്രീനാരായണ കോളേജിലെ റസിയ, നവമി, റിസാന, ആര്യ, ലക്ഷ്മി, സംവൃത, കൃഷ്ണവേണി, ആയിഷ, അദ്വൈത എന്നിവർ കൂടി ഉൾപ്പെടുന്നതാണ് ഒപ്പന ടീം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |