കൊച്ചി: ഔഷധക്കൂട്ടെന്ന വ്യാജേന കഞ്ചാവ് പൊടി കുപ്പിയിലാക്കി വിൽക്കുന്ന സംഘം കൊച്ചിയിലും ഓൺലൈൻ കച്ചവടം നടത്തിയെന്ന കണ്ടെത്തലിന് പിന്നാലെ കൊച്ചി സിറ്റി പൊലീസ് നർക്കോട്ടിക്സ് ടീം അന്വേഷണം ഊർജിതമാക്കി. ഹരിയാനയിലെ ഗുഡ്ഗാവ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്ഥാപനമാണ് കുപ്പി കഞ്ചാവ് വിപണിയിൽ എത്തിച്ചത്.
സാമൂഹിക മാദ്ധ്യമങ്ങളിലുൾപ്പെടെ വിലക്കിഴിവ് പോസ്റ്റ് ചെയ്താണ് കച്ചവടം. അന്വേഷണത്തിനായി പൊലീസ് സംഘം ഉടൻ ഗുഡ്ഗാവിലേക്ക് തിരിക്കും. നിരവധിപ്പേർ കുപ്പി കഞ്ചാവ് വാങ്ങിയിട്ടുണ്ടെന്നാണ് നിഗമനം.
കഴിഞ്ഞ ദിവസം എറണാകുളത്തെ ഒരു സ്വകാര്യ കൊറിയർ കമ്പനിയിലേക്ക് എത്തിയ പാഴ്സൽ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഗുഡ്ഗാവിലെ സ്ഥാപനത്തെക്കുറിച്ച് വിവരം ലഭിച്ചത്. പാഴ്സൽ പരിശോധിച്ചപ്പോഴാണ് കുപ്പിയിൽ കഞ്ചാവാണെന്ന് തിരിച്ചറിഞ്ഞത്. ഓൺലൈൻ വഴി കഞ്ചാവ് വാങ്ങിയ 11 പേർക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്.
കളമശേരി സ്വദേശി അനീഷ് ജോസഫ്, കോഴിക്കോട് സ്വദേശിയായ എസ്.അർജുൻ, കാക്കനാട് സ്വദേശി നിഖിൽ കൃഷ്ണൻ, ഇരിങ്ങാലക്കുട സ്വദേശി അതുൽ കൃഷ്ണ, മഞ്ചേരി സ്വദേശികളായ ഫർഹാൻ കബീർ, പ്രകാശ് രാമനാഥ്, പാലാ സ്വദേശി ജോസഫ് സെബാസ്റ്റ്യൻ, തേവര സ്വദേശി തന്മയ് അഷർ, കുളത്തൂർ സ്വദേശി അക്ഷയ്, എറണാകുളം സ്വദേശികളായ അനിരുദ്ധ്, വർഗീസ് മാത്യു എന്നിവരാണ് കുപ്പി കഞ്ചാവ് വാങ്ങിയത്. 11 പേരോടും കൊച്ചി സെൻട്രൽ പൊലീസ് സ്‌റ്റേഷനിലെത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഉടൻ അറസ്റ്ര് രേഖപ്പെടുത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |