ചുറ്റുവട്ടം. വി ജയകുമാറിന്റെ പ്രതികാര കോളം.
കോട്ടയം നഗരസഭാ യോഗം കൂടിയാൽ അടിയൊഴിച്ച് ബാക്കി എല്ലാം അരങ്ങേറും. ഇരുപക്ഷവും ചേർന്നുള്ള വാടാ പോടാ വിളി സ്ഥിരം കലാപരിപാടിയാണ്. മൊത്തം അഴിമതിക്കാരെന്ന് ജീവനക്കാരെ കൗൺസിലർമാർ കുറ്റപ്പെടുത്തുമ്പോൾ എല്ലാറ്റിനും ചൂട്ടിപിടിച്ചുകൊടുക്കുന്ന കൗൺസിലിനാണ് ഉത്തരവാദിത്തമെന്നാണ് ജീവനക്കാരുടെ മറിച്ചുള്ള കുറ്റപ്പെടുത്തൽ. നല്ല കിമ്പളം കിട്ടുന്ന കോട്ടയം നഗരസഭയിൽ ജോലി ചെയ്യാൻ ആരും താത്പര്യം കാണിക്കുന്നില്ലെന്നതാണ് വാസ്തവം. ഒരു സെക്രട്ടറി ഇല്ലാതായിട്ട് മാസങ്ങളായി. അഴിമതി ഭയന്നാണ് സെക്രട്ടറിമാർ വരാത്തതെന്ന് പ്രതിപക്ഷം ആരോപിക്കുമ്പോൾ സർക്കാർ നിയമനം നടത്താത്തതാണ് കാരണമെന്നാണ് ഭരണപക്ഷത്തിന്റെ കുറ്റപ്പെടുത്തൽ. കൗൺസിൽ യോഗം എന്നു ചേർന്നാലും ഒരു തീരുമാനവും എടുക്കാൻ ആരും അനുവദിക്കാത്ത തരത്തിൽ ബഹളമാണ്. ഈ പേക്കൂത്തുകൾ കണ്ട് സഹികെട്ട് അക്ഷരനഗരത്തിന് അപമാനമായ ഇത്തരമൊരു നഗരസഭ എന്തിനെന്നാണ് നാട്ടുകാരുടെ ചോദ്യം.
നഗരസഭയിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി ഓഡിറ്റ് റിപ്പോർട്ട് ചർച്ചചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടപ്പോൾ അജൻഡയിൽ ഇല്ലാത്ത വിഷയം ചർച്ചചെയ്യാനാവില്ലെന്ന മറുപടിയാണ് നഗരസഭാ അദ്ധ്യക്ഷ നൽകിയത്. പിന്നെ ബഹളംവയ്ക്കുന്നതിന് എന്തെങ്കിലും കാരണം വേണോ. പദ്ധതി നടത്തിപ്പിലെ അലംഭാവം മൂലം 34 കോടി രൂപയോളം 2019 - 20 സാമ്പത്തിക വർഷത്തിൽ നഗരസഭയ്ക്ക് നഷ്ടമായി. 2021 ഡിസംബറിൽ നഗരസഭയ്ക്ക് കൈമാറിയ റിപ്പോർട്ട് നാല് മാസമായിട്ടും ചർച്ച ചെയ്തില്ലെന്നാരോപിച്ചായിരുന്നു പ്രതിപക്ഷ ബഹളം. ഒടുവിൽ അടുത്ത മാസം ചർച്ച ചെയ്യാമെന്ന ഉറപ്പിൽ ബഹളം അവസാനിച്ചു. 87 അജൻഡകളുള്ള കൗൺസിലിൽ ചർച്ച ചെയ്തത് വെറും ഏഴെണ്ണം മാത്രം. എന്നാൽ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഒരു പോലെ താത്പര്യമുള്ള വിഷയങ്ങൾ വരുമ്പോൾ ബഹളമുണ്ടാകില്ല.
ഇരുപക്ഷത്തും തുല്യഅംഗങ്ങളായതിനാൽ കൈയ്യാലപ്പുറത്തെ തേങ്ങ പോലെയാണ് ഭരണം കോൺഗ്രസ് കൈയ്യാളുന്നത്. ആറ് മാസം കൂടുമ്പോൾ അവിശ്വാസ പ്രമേയം വരും. പ്രതിപക്ഷത്തെ ഒരംഗം ആശുപത്രിയിലായതിനാലാണ് കഴിഞ്ഞ അവിശ്വാസം പാസാകാതെ പോകാതിരുന്നത്. അടുത്ത അവിശ്വാസത്തിന്റെ കേളി കൊട്ടായി. ബി ജെ പി കൂടി സി പിഎമ്മിനൊപ്പം അവിശ്വാസത്തിന് നോട്ടീസ് നൽകിയാലേ ചർച്ച ഉണ്ടാവൂ. രാഷ്ട്രീയവൈരം മറന്ന് ബി ജെ പി ഒപ്പം നിൽക്കുന്നില്ലെങ്കിൽ അവിശ്വാസം ചർച്ചയ്ക്ക് എടുക്കില്ല. അടുത്ത നാലു വർഷം കൂടി വാഗ്വാ വിളിയും അഴിമതി ആരോപണങ്ങളുമായി ഇങ്ങനെ തുടരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |