ആലപ്പുഴ: ദേശീയപാത വികസനത്തിന്റെ പേരിൽ കടകൾ വാടകയ്‌ക്കെടുത്ത് കച്ചവടം ചെയ്യുന്ന വ്യാപാര സ്ഥാപനങ്ങൾക്കെതിരെ കെട്ടിട ഉടമകൾ നടത്തുന്ന അക്രമങ്ങൾ അവസാനിപ്പിക്കണമെന്നും ഇത്തരക്കാർക്കെതിരെ ജാമ്യം ലഭിക്കാത്ത വകുപ്പ് അനുസരിച്ച് കേസെടുക്കണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്‌സര ആവശ്യപ്പെട്ടു.
സംസ്ഥാനത്തുടനീളം ദേശീയ പാത വികസനത്തിന്റെ പേരിൽ ആയിരക്കണക്കിന് വ്യാപാര സ്ഥാപനങ്ങൾ ഭാഗികമായി ഏറ്റെടുക്കുന്നുണ്ട്. ബാക്കി വരുന്ന സ്ഥലത്ത് തൊഴിൽ ചെയ്ത് ജീവിക്കാൻ അനുവദിക്കാത്ത കെട്ടിട ഉടമകളുടെ നിലപാട് ജനാധിപത്യ വിരുദ്ധവും പ്രതിഷേധാർഹവുമാണ്. കരുനാഗപ്പള്ളി ഉൾപ്പടെയുള്ള നിരവധി സ്ഥലങ്ങളിൽ നടന്ന ഇത്തരം അക്രമ സംഭവങ്ങളിൽ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യാത്തത് ഖേദകരമാണ്. സർക്കാർ ഏറ്റെടുത്ത് നഷ്ടപരിഹാരം ലഭിച്ച കെട്ടിട ഉടമകൾ ഇനിയും വാടക ആവശ്യപ്പെടുന്നത് മനുഷ്യത്വ രഹിതമാണ്. ഈ വിഷയത്തിൽ സർക്കാർ അടിയന്തര നടപടി എടുത്തില്ലെങ്കിൽ ശക്തമായ ചെറുത്തുനില്പിന് വ്യാപാരികൾ അതിജീവന സമരം നടത്തേണ്ടി വരുമെന്നും രാജു അപ്‌സര മുന്നറിയിപ്പ് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |