മുണ്ടക്കയം . വന്യമൃഗശല്യം തുടർക്കഥയായതോടെ മലയോരമേഖല ഭീതിയിൽ. പുലിയും കാട്ടാനയും മുതൽ കാട്ടുപന്നിവരെയുള്ളവയുടെ ശല്യത്തിൽ പൊറുതിമുട്ടുകയാണ് നാട്ടുകാർ. കോരുത്തോട്,വണ്ടൻപതാൽ, കണമല, എരുമേലി, പാമ്പാടി, മുക്കൂട്ടുതറ, പൊന്തൻപുഴ, മണിപ്പുഴ തുടങ്ങിയിടങ്ങളിലെല്ലാം കാട്ടുമൃഗശല്യം രൂക്ഷമാണ്. ആദിവാസികൾ ഉൾപ്പെടെയുള്ള ജനവിഭാഗം ആനശല്യം ഭയന്ന് രാത്രി കാലങ്ങളിൽ വീടുവിട്ടു പോകേണ്ട സാഹചര്യമാണ്. ഇതോടൊപ്പമാണ് മലയണ്ണാനും കാട്ടുപൂച്ചയും മയിലും പാമ്പും അടക്കമുള്ളവയുടെ ശല്യം. കണ്ണിൽക്കണ്ടതെല്ലാം നശിപ്പിക്കുന്ന കുരങ്ങിന്റെ ശല്യം വേറെയും.
വേനൽ കൂടിയതും കാരണം.
വേനൽ ആരംഭിച്ചതോടെയാണ് വന്യമൃഗങ്ങൾ വനമേഖലയിൽ നിന്ന് ജനവാസ കേന്ദ്രങ്ങളിലേക്കെത്തുന്നത്. കാട്ടാനകളെ നിയന്ത്രിക്കാൻ സോളാർ വൈദ്യുതിവേലി, കിടങ്ങുകൾ എന്നിവ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന വനപാലകരുടെയും ജനപ്രതിനിധികളുടെയും പ്രഖ്യാപനങ്ങളും പാഴ്‌വാക്കായി. മുണ്ടക്കയം ടി ആൻഡ് ടി എസ്റ്റേറ്റിന് സമീപം പുലി ഭീതി മൂലം ദിവസങ്ങളോളമാണ് ജനം കഴിഞ്ഞത്.
ശല്യം ഇവ
ആന.
പന്നി.
കുരങ്ങ്.
മലയണ്ണാൻ.
പുലി.
കർഷകന്റെ ശശിധരന്റെ വാക്കുകൾ.
എന്തിന് കൃഷി ചെയ്യുകയാണെന്ന് ചിലപ്പോൾ തോന്നും. കണ്ണിൽ കണ്ടതെല്ലാം കാട്ടുമൃഗങ്ങൾ നശിപ്പിക്കുകയാണ്.
കർഷകസംഘം പ്രതിഷേധിച്ചു.
മലയോര കർഷകരെ വന്യജീവികളിൽ നിന്ന് രക്ഷിക്കാൻ കേന്ദ്ര സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണെമെന്നാവശ്യപ്പെട്ട് കേരള കർഷക സംഘം ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ എരുമേലി ഫോറസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻഡ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ച് ടൗൺ ചുറ്റി ഫോറസ്റ്റ് സ്റ്റേഷൻ പടിക്കൽ സമാപിച്ചു. സംസ്ഥാന സമിതിയംഗം എം ടി ജോസഫ് ഉദ്ഘാടനം ചെയ്തു. ആർ നരേന്ദ്രനാഥ് അദ്ധ്യക്ഷനായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |