കണ്ണൂർ: അർജുൻ ആയങ്കിയുടെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി ഡി.വൈ.എഫ്.ഐ. എല്ലാം തുറന്നു പറയും എന്ന് വിരട്ടി ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിക്കാതെ പറയാനുള്ളത് തുറന്നു പറയണമെന്ന് ഡി.വൈ.എഫ്.ഐ മുൻ കണ്ണൂർ ജില്ല പ്രസിഡന്റും സി.പി.എം ജില്ലാ കമ്മിറ്റി അംഗവുമായ മനു തോമസ് വ്യക്തമാക്കി.
കഴിഞ്ഞദിവസമാണ് ഡി.വൈ.എഫ്.ഐക്ക് മുന്നറിയിപ്പുമായി അർജ്ജുൻ ആയങ്കി ഫേസ്ബുക്കിൽ കുറിപ്പിട്ടത്. വെറുതെ എന്നെക്കൊണ്ട് എല്ലാ കാര്യങ്ങളും പറയിപ്പിക്കരുതെന്നും തുറന്നു പറഞ്ഞാൽ പിന്നാലെയുണ്ടാകുന്ന രാഷ്ട്രീയ സംഘർഷങ്ങൾക്ക് ഡി.വൈ.എഫ്.ഐ നേതൃത്വം ഉത്തരവാദിത്തം പറയേണ്ടി വരുമെന്നുമായിരുന്നു മുന്നറിയിപ്പ്. വിചാരണ ചെയ്യുന്ന സാഹചര്യം വന്നാൽ പ്രതികരിക്കാൻ നിർബന്ധിതനാകുമെന്നും അർജ്ജുൻ കുറിപ്പിട്ടരുന്നു. ഇതിനെതിരെയാണ് മനുതോമസ് രംഗത്തുവന്നിരിക്കുന്നത്.
സമൂഹമാദ്ധ്യമങ്ങളിൽ സ്വീകാര്യത കിട്ടാൻ പി. ജയരാജന്റെ കൂടെ നിന്ന് ഫോട്ടോ എടുത്ത് അതുപയോഗിച്ചാണ് ആകാശ് തില്ലങ്കേരിയും അർജ്ജുൻ ആയങ്കിയും അടക്കമുള്ള സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘാംഗങ്ങളുടെ പ്രവർത്തനമെന്ന് മനു തോമസ് പറഞ്ഞു. ഇരുവരെയും ജയരാജൻ തന്നെ തള്ളിപ്പറഞ്ഞതാണെന്നും ആർ.എസ്.എസ് ക്രിമിനൽ സംഘങ്ങളുമായി പോലും ബന്ധമുള്ള കൊടുംകുറ്റവാളികളാണ് രണ്ടുപേരുമെന്നും മനു തോമസ് ആരോപിച്ചു. അർജ്ജുൻ ആയങ്കിക്കെതിരെ ഡി.വൈ.എഫ്.ഐ പൊലീസിൽ പരാതി നൽകിയതിനു പിന്നാലെയായിരുന്നു ഫേസ്ബുക്കിലൂടെയുള്ള പ്രതികരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |