കൊച്ചി: സർക്കാർ സംവിധാനത്തിൽ ഫയൽ നീക്കത്തിലെ തട്ടുകൾ കുറയ്ക്കുവാനും നിയമപരമായി സങ്കീർണ്ണമല്ലാത്ത ഫയലുകൾ താഴേതട്ടിൽത്തന്നെ തീർപ്പാക്കുവാനും മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മന്ത്രി പി. രാജീവ് പറഞ്ഞു. റവന്യൂ കലോത്സവം പോലെയുള്ള കലാ-കായിക പരിപാടികൾ സംഘടിപ്പിക്കുന്നതിലൂടെ കൂടുതൽ ഉണർവോടെ പ്രവർത്തിക്കാൻ സർക്കാർ ജീവനക്കാരെ പ്രാപ്തരാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജില്ലാ റവന്യൂ കലോത്സവത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ദീർഘകാല ഇടവേളയ്ക്കുശേഷമാണ് റവന്യൂ കലോത്സവം ഇത്തവണ സംഘടിപ്പിച്ചത്. സർക്കാർ ജീവനക്കാരുടെ കാര്യക്ഷമത വർധിപ്പിക്കുക എന്നതും സർക്കാർ നയമാണ്. ഇത്തരം കാര്യങ്ങൾ ഉൾപ്പെടെ റവന്യൂ വകുപ്പിനെ നവീന ആശയങ്ങളുമായി ചടുലമായി മുന്നോട്ടുനയിക്കുന്ന റവന്യൂ മന്ത്രി കെ. രാജനെയും വകുപ്പിനേയും മന്ത്രി അഭിനന്ദിച്ചു.
റവന്യൂ വകുപ്പിലെയും അനുബന്ധ വകുപ്പുകളിലെയും ജീവനക്കാരുടെ കലാസാംസ്കാരിക മേഖലകളിലെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് സംസ്ഥാനതലത്തിൽ നടത്തുന്ന കലോത്സവത്തിനു മുന്നോടിയായാണു ജില്ലയിൽ റവന്യൂ കലോത്സവം നടത്തിയത്. മത്സരവിജയികൾക്ക് മന്ത്രി പി. രാജീവും വിശിഷ്ടാതിഥിയായി പങ്കെടുത്ത നടൻ കുഞ്ചാക്കോ ബോബനും പുരസ്കാരങ്ങൾ സമ്മാനിച്ചു. ടി.ജെ. വിനോദ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഹൈബി ഈഡൻ എം.പി, മേയർ അഡ്വ. എം. അനിൽ കുമാർ എന്നിവർ മുഖ്യാതിഥികളായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ജില്ലാ കളക്ടർ ജാഫർ മാലിക്, ജില്ലാ ഡെവലപ്മെന്റ് കമ്മിഷണർ എ. ഷിബു, ഫോർട്ട്കൊച്ചി സബ് കളക്ടർ പി. വിഷ്ണുരാജ്, എ.ഡി.എം എസ്. ഷാജഹാൻ, മൂവാറ്റുപുഴ ആർ.ഡി.ഒ പി.എൻ. അനിൽ, ഡെപ്യൂട്ടി കളക്ടർമാരായ വൃന്ദാ ദേവി, ജെസ്സി ജോൺ, പി.ബി. സുനിലാൽ, എൻ.എസ്. ബിന്ദു, എസ്. ബിന്ദു, അനിൽ ഫിലിപ്പ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |