പെരിന്തൽമണ്ണ: പെരിന്തൽമണ്ണ താലൂക്കിൽ ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് ജീവനക്കാർ പൊതുവിപണിയിൽ പരിശോധന നടത്തി. മത്സ്യമാംസ മാർക്കററുകൾ, പഴംപച്ചക്കറി കടകൾ, പലചരക്ക് കടകൾ, ബേക്കറികൾ എന്നിവിടങ്ങളിലായിരുന്നു പരിശോധന. ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് 14 കട ഉടമകൾക്ക് നോട്ടീസ് നൽകി. വില വിവരം പ്രദർശിപ്പിക്കാത്തതും ലൈസൻസ് എടുക്കാത്തതും മാനദണ്ഡങ്ങൾ പാലിക്കാതെ പാക്കിംഗ് നടത്തി വിൽപ്പന നടത്തുന്നതും അമിതവില ഈടാക്കുന്നതും ഉൾപ്പെടെയുള്ള നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. അമിത വില ഈടാക്കിയ കട ഉടമകൾക്ക് താക്കീത് നൽകി. പൊതുവിപണിയിൽ വില നിയന്ത്രണത്തിനും ഗുണനിലവാരം ഉറപ്പാക്കുന്നതിനുമായി കർശന പരിശോധനകളാണ് പൊതുവിതരണ ഉപഭോക്തൃകാര്യവകുപ്പിന്റെ നേതൃത്വത്തിൽ നടന്നുവരുന്നത്. വരും ദിവസങ്ങളിലും കർശന പരിശോധനയും നടപടിയും തുടരുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ എൽ. മിനി പറഞ്ഞു. പെരിന്തൽമണ്ണ താലൂക്ക് സപ്ലൈ ഓഫീസർ പി. അബ്ദുറഹിമാൻ, റേഷനിംഗ് ഇൻസ്‌പെക്ടമാരായ ടി.എ രജീഷ് കുമാർ, എസ്. സതീഷ് , പി. പുഷ്പ, എം.കെ ഷിനി, വകുപ്പ് ജീവനക്കാരനായ അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |