കൊച്ചി: അടുത്തമാസം പത്തിനകം ജില്ലയിലെ 12 മുതൽ 17വരെ പ്രായമുള്ള മുഴുവൻ കുട്ടികൾക്കും കൊവിഡ് പ്രതിരോധ വാക്‌സിൻ നൽകാൻ തീരുമാനം. വാക്‌സിന്റെ ആദ്യ ഡോസെങ്കിലും മുഴുവൻ കുട്ടികളിലും എത്തിക്കും. ഇതിനായി സ്‌കൂളുകൾ കേന്ദ്രീകരിച്ച് പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് ഓൺലൈനായി നടന്ന കൊവിഡ് അവലോകന യോഗത്തിൽ കളക്ടർ ജാഫർ മാലിക് പറഞ്ഞു.
ഇനിയും വാക്‌സിൻ സ്വീകരിക്കാത്ത കുട്ടികളുടെ വിവരങ്ങൾ അതത് സ്‌കൂൾ അധികൃതർ ശേഖരിച്ച് അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ അറിയിക്കണം. കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ആരോഗ്യവകുപ്പിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും നേതൃത്വത്തിലായിരിക്കും ക്യാമ്പുകൾ. ക്യാമ്പ് നടക്കുന്ന തീയതിയും കേന്ദ്രവും സ്‌കൂൾ അധികൃതർ വിദ്യാർത്ഥികളെയും രക്ഷകർത്താക്കളെയും അറിയിക്കും. കുട്ടികൾക്ക് രക്ഷകർത്താക്കൾക്കൊപ്പം ക്യാമ്പുകളിൽ എത്തി വാക്‌സിൻ സ്വീകരിക്കാം. മേയ് പത്തുവരെ ആദ്യഘട്ട ക്യാമ്പുകൾ തുടരും.
യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി. ജയശ്രീ, ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.സജിത്ത് ജോൺ, വാക്‌സിനേഷൻ നോഡൽ ഓഫീസർ ഡോ.എം.ജി.ശിവദാസ് തുടങ്ങിയവർ പങ്കെടുത്തു.
98%
ജില്ലയിൽ ഇതുവരെ 18 വയസിനുമുകളിൽ പ്രായമുള്ളവരിൽ 98 ശതമാനം പേരും വാക്‌സിനെടുത്തു. 15-17 പ്രായക്കാരിൽ 79 ശതമാനം പേർ ഒന്നാം ഡോസും 53 ശതമാനം പേർ രണ്ടാം ഡോസും സ്വീകരിച്ചു. 12-14 വരെ പ്രായക്കാരിൽ 11 ശതമാനം പേർ ഒന്നാം ഡോസും 0.11 ശതമാനം പേർ രണ്ടാം ഡോസും നേടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |