ആലപ്പുഴ : കുടുംബശ്രീ ബ്രാൻഡിൽ പാലും മുട്ടയും വിപണിയിലെത്തി. ആര്യാട് ബ്ലോക്കിലെ യുവസംരംഭകരാണ് പുത്തൻ സംരംഭത്തിന്റെ അമരക്കാർ. മൃഗസംരക്ഷണ മേഖലയിൽ ഇന്റൻസീവ് ബ്ലോക്കായി തിരഞ്ഞെടുക്കപ്പെട്ട് പ്രവർത്തനങ്ങൾ നടന്നുവരുന്ന സംസ്ഥാനത്തെ 28 ബ്ലോക്കുകളിൽ ഒന്നാണ് ആര്യാട്. 19 പേരാണ് സംരംഭത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നത്. കുടുംബശ്രീ കുടുംബാംഗങ്ങളായ സ്ത്രീ പുരുഷന്മാരുൾപ്പടെയുള്ള യുവ സംരംഭകർക്ക് നൽകിയ ലൈവ്സ്റ്റോക്ക് എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് പ്രോജക്ട് (എൽ.ഇ.ഡി.പി) പരിശീലനത്തിന് ശേഷമാണ് സംരംഭത്തിന് തുടക്കമായത്. ആര്യാട് പഞ്ചായത്ത് പരിധിയിലാണ് നിലവിൽ ഉത്പന്നങ്ങൾ ലഭിക്കുക. ആവശ്യക്കാർക്ക് സി.ഡി.എസിൽ ബന്ധപ്പെടാം. സംരംഭകർക്ക് സബ്സിഡി ഉൾപ്പടെയുള്ള പിന്തുണയാണ് കുടുംബശ്രീ നൽകിവരുന്നത്.
ആര്യാട് ബ്ലോക്കിലെ മുഹമ്മ, മണ്ണഞ്ചേരി, ആര്യാട്, മാരാരിക്കുളം മേഖലകളിൽ നിന്നാണ് അഭിരുചിയുള്ള ഗുണഭോക്താക്കളെ തിരഞ്ഞെടുത്തത്. ബൂട്ട് ക്യാമ്പിൽ പങ്കെടുത്ത് മുഴുവൻ സംരംഭകർക്കും, സംരംഭ നടപടിയിലെ വിജയഗാഥകൾ നേരിട്ട് മനസിലാക്കുന്നതിന് അവസരമൊരുക്കിയിരുന്നു. ലാഭകരമായി കന്നുകാലികൾക്ക് പോഷകസമൃദ്ധമായ കാലിത്തീറ്റ ഉത്പാദിപ്പിക്കുന്ന മുഹമ്മ പഞ്ചായത്തിലെ താന്നിക്കൽ വീട്ടിൽ ലൂയിസിന്റെ ഹൈഡ്രോപോണിക്സ് ഫാം, ചേർത്തല നെടുമ്പ്രക്കാട്ടുള്ള പ്രവാസിയായ ജോമോന്റെ നേതൃത്വത്തിൽ നടത്തുന്ന രണ്ടേക്കർ വിസ്തൃതിയിലെ സംയുക്ത കൃഷിരീതികൾ തുടങ്ങിയവ നേരിൽ കണ്ട് മനസിലാക്കുന്നതിന് സംരംഭകർക്ക് പരിശീലനത്തിന്റെ ഭാഗമായി അവസരം ലഭിച്ചു.
പാലും മുട്ടയും ഉത്പാദിപ്പിക്കുന്ന അയൽക്കൂട്ടാംഗങ്ങളിൽ നിന്ന് ഈ ഉത്പന്നങ്ങൾ വാങ്ങി ഇടനിലക്കാരില്ലാതെ ആവശ്യക്കാരിലേക്ക് കുടുംബശ്രീ ബ്രാൻഡിൽ നേരിട്ട് എത്തിക്കുകയാണ്. പാൽ ചില്ലുകുപ്പിയിലും, മുട്ട ഡ്രേയിലുമാണ് ലഭ്യമാക്കുന്നത്
- കുടുംബശ്രീ അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |