പരപ്പനങ്ങാടി: വൈകീട്ട് നോമ്പ് തുറക്കണമെങ്കിൽ കടയിൽ പോയി കുപ്പി വെള്ളം വാങ്ങണം. പരപ്പനങ്ങാടി നഗരസഭയിലെ 15-ാം ഡിവിഷനിലെ അയ്യപ്പൻതറ നിവാസികൾക്കാണ് ഈ ദുരവസ്ഥ. പ്രദേശത്തേ ഇരുപതോളം കുടുംബങ്ങളാണ് ശുദ്ധജലം കിട്ടാനാകാതെ ദുരിതമനുഭവിക്കുന്നത്. മുനിസിപ്പാലിറ്റി വിവിധ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കിണറിന്റെയും വാട്ടർ ടാങ്കിന്റെയും നിർമാണം ഏറെക്കുറെ പൂർത്തിയായെങ്കിലും വൈദ്യുതി കണക്ഷൻ, പൈപ്പ്‌ലൈൻ പ്രവൃത്തി എന്നിവ പൂർത്തിയായിട്ടില്ല. മോട്ടോറും സ്ഥാപിച്ചിട്ടില്ല. അതിനാൽ ഈ വിഷുവിന് ഉദ്ഘാടനം ചെയ്യുമെന്ന് പറഞ്ഞിരുന്ന മുങ്ങാത്തംതറ കുടിവെള്ള പദ്ധതി പാതിവഴിയിൽ കിടക്കുകയാണ്. ഫലത്തിൽ ഇരുപതോളം വീടുകളിലായി നൂറിലേറെ അംഗങ്ങൾക്ക് കുടിവെള്ളത്തിന് കുപ്പിവെള്ളം തന്നെ ആശ്രയിക്കേണ്ടിയും വരുന്നു.
വിഷുവിനു പ്രദേശവാസികൾക്ക് കുടിവെള്ളം എത്തിക്കാൻ അധികൃതർക്കായില്ലെങ്കിലും പെരുന്നാളിനെങ്കിലും കുടിവെള്ളം എത്തിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് അയ്യപ്പൻതറ നിവാസികളുടെ ആവശ്യം. ഇത് സംബന്ധിച്ച് നടപടിക്കായി പ്രദേശവാസികൾ ഒപ്പിട്ട പരാതി മുനിസിപ്പൽ ചെയർമാൻ, സെക്രട്ടറി എന്നിവർക്ക് സമർപ്പിച്ചു.
താത്കാലിക സംവിധാനമായെങ്കിലും പ്രദേശത്തു കുടിവെള്ളം എത്തിക്കണം. അതിനായി മുനിസിപ്പാലിറ്റി അധികൃതർ നടപടി സ്വീകരിക്കണം
- സി. സുബ്രഹ്മണ്യൻ, കെ. സിദ്ദിഖ് (പൊതു പ്രവർത്തകർ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |