പോത്തൻകോട്: മാനവരാശിക്ക് മാർഗ്ഗവും വെളിച്ചവുമാണ് നവജ്യോതി കരുണാകര ഗുരുവെന്നും അദേഹത്തിന്റെ ആശയങ്ങൾ ആഴത്തിൽ പഠന വിധേയമാക്കണമെന്നും ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള. 23 മത് ശാന്തിഗിരി നവഒലി ജ്യോതിർദിനത്തോടനുബന്ധിച്ച് ശാന്തിഗിരി ആശ്രമത്തിൽ വിളംബര സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭാരതത്തിന്റെ അടിസ്ഥാന പ്രമാണങ്ങളെ സ്വാംശീകരിച്ച് മാനവരാശിക്ക് ശാശ്വതപരിഹാരം നൽകാനുതകുന്ന സമഗ്ര ജീവിതപദ്ധതിയാണ് ഗുരു ലോകത്തിന് പകർന്നത്. ഗുരു മുന്നോട്ടുവച്ച കാഴ്ചപ്പാടുകളുടെ അടിവേരുകൾ മനസിലാക്കാൻ ആഴത്തിലുള്ള പഠനം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശ്രീലങ്കൻ മുൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും മന്ത്രിയുമായിരുന്ന അർജുന രണതുംഗ മുഖ്യാതിഥിയായി. ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, ജെബി മേത്തർ എം.പി, കോലിയക്കോട് കൃഷ്ണൻനായർ, ബി.ആർ. എം. ഷഫീർ, അഡ്വ. ജെ.ആർ. പദ്മകുമാർ, സബീർ തിരുമല, സ്വാമി ജനനന്മ ജ്ഞാന തപസ്വി എന്നിവർ സംസാരിച്ചു.
ഇന്നും നാളെയും വൈകിട്ട് 5 ന് വിവിധ സമ്മേളനങ്ങളിൽ രാഷ്ട്രീയ, ആത്മീയ,സാംസ്കാരിക സാമൂഹിക കലാരംഗത്തെ പ്രമുഖർ പങ്കെടുക്കും. മേയ് 4 ന് വൈകിട്ട് 5 ന് സൗഹൃദക്കൂട്ടായ്മ, മേയ് 5 ന് നവഒലി സാംസ്കാരിക സമ്മേളനം എന്നിവ നടക്കും. നവഒലി ജ്യോതിർദിനമായ മേയ് 6 ന് പ്രാർത്ഥനാചടങ്ങുകളിലും പൊതുസമ്മേളനത്തിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഗുരുഭക്തർ പങ്കെടുക്കുമെന്ന് ആശ്രമം അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |