പുനലൂർ: വീടിന് സമീപത്ത് അനധികൃതമായി വിദേശ മദ്യം വിൽക്കാൻ ശ്രമിച്ചയാളെ പത്ത് ലിറ്റർ മദ്യവുമായി പുനലൂർ എക്സൈസ് സർക്കിൾ ഓഫീലെ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ഇടമൺ ഉദയഗിരി ഹരീഷ് വലാസത്തിൽ വീട്ടിൽ ഹനീഷ്കുമാറിനെ(39)യാണ് വിദേശ മദ്യവുമായി പിടി കൂടിയത്. ഇന്നലെ വിദേശ മദ്യശാലകൾക്ക് അവധിയായതിനാൽ മുന്തിയ വിലക്ക് മദ്യം വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. പ്രദേശത്ത് മദ്യ വിൽപ്പന മൂലം ശല്യം സഹിക്കാതെ വന്നതോടെ നാട്ടുകാർ നൽകിയ പരാതിയെ തുടർന്നായിരുന്നു റെയ്ഡ് നടത്തിയതെന്ന് എക്സൈസ് അറിയിച്ചു. എലി സജീവ് എന്ന മദ്യ വിൽപ്പനക്കാരന്റെ സഹായിയായി പ്രവർത്തിച്ചു വരികയായിരുന്നു പ്രതി. അയാൾ മറ്റൊരു കേസിൽ ജയിലിലാണ്. തെന്മല ബിവറേജസ് കോർപ്പറേഷന്റെ വിദേശമദ്യ ചില്ലറ വിൽപ്പന ശാലയിൽ നിന്നാണ് മദ്യം വാങ്ങിയതെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. വൈകിട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രവന്റീവ് ഓഫിസർമാരായ വൈ.ഷിഹാബുദ്ദീൻ, ബി.പ്രദീപ് കുമാർ, സി.പി.ഒ എസ്.ഹരിലാൽ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |