പൂച്ചാക്കൽ : സിനിമയിലെ കലാസംവിധാന രംഗത്തു നിന്ന് പടിയിറങ്ങിയെങ്കിലും കൃഷിയിൽ താരമാവുകയാണ് ദേവപ്രസാദ് ഉണ്ണി. പൂച്ചാക്കൽ വെള്ളാഴത്ത് കുടുംബ വീട്ടിൽ ദേവപ്രസാദ് ഉണ്ണി ഇരുപതു വർഷക്കാലം സിനിമയിൽ പ്രവർത്തിച്ച ശേഷം വീട്ടിലെത്തിയപ്പോൾ അച്ഛന്റെ നിർദ്ദേശമനുസരിച്ചാണ് കൃഷി തിരഞ്ഞെടുത്തത്. വെള്ളാഴത്ത് കുടുബ വീട്ടിൽ തരിശായി കിടന്ന ഒരേക്കർ സ്ഥലത്താണ് കൃഷി.
ആദ്യ രണ്ടുവർഷങ്ങളിൽ ചെയ്ത വാഴ കൃഷി പ്രളയവും ഓഖിയും മൂലം നശിച്ചു പോയെങ്കിലും ഇത്തവണ പച്ചക്കറി കൃഷിയിലൂടെ നേട്ടം കൊയ്യാനായി. ദേശീയ അവാർഡ് ജേതാവ് സുഭാഷ് പലേക്കറിന്റെ സീറോ ബഡ്ജറ്റ് ഫാമിംഗ് സമ്പ്രദായമാണ് ഉണ്ണി കൃഷിയിൽ പിന്തുടരുന്നത്. തുടക്കത്തിൽ തന്നെ മണ്ണും വെള്ളവും പരിശോധിച്ച് പി.എച്ച് തിട്ടപ്പെടുത്തി രണ്ടാഴ്ച കൊണ്ടാണ് പറമ്പ് കൃഷിയോഗ്യമാക്കിയത്. രാവിലെ അഞ്ചു മുതൽ പതിനൊന്നു മണിവരെ കൃഷിയിടത്തിൽ ചിലവഴിക്കും. ചീര,പാവൽ,പയർ,കോവൽ,പീച്ചിൽ,വഴുതന,വെണ്ട തുടങ്ങിയവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. ഓണാട്ടുകര, കുമരകം, കഞ്ഞിക്കുഴി എന്നിവിടങ്ങളിൽ നിന്നുമാണ് വിത്തുകൾ കൊണ്ടുവന്നത്. ചാണകം, ഗോമൂത്രം, പാൽ, തൈര്, നെയ്യ് എന്നീ അഞ്ച് ഇനങ്ങൾ പ്രത്യേക അനുപാതത്തിൽ യോജിപ്പിച്ച് തയ്യാറാക്കിയ പഞ്ചഗവ്യമാണ് തുടക്കത്തിൽ വളമായി ഉപയോഗിച്ചത്. തൈക്കാട്ടുശേരി പഞ്ചായത്ത് കൃഷി ഓഫീസർ പിന്റു റോയിയുടെ നിർദ്ദേശപ്രകാരം പഞ്ചഗവ്യത്തിൽ ധാന്യപ്പൊടിയും ചേർത്ത ബയോ അമൃതാണ് ഇപ്പോൾ പ്രയോഗിക്കുന്നത്.
ധാരാളം പേർ ഉണ്ണിയുടെ കൃഷിയിടം കാണാൻ എത്തുന്നുണ്ട്. അടുത്ത സീസണിൽ അഞ്ച് ഏക്കർ സ്ഥലത്ത് വിപുലമായ രീതിയിൽ കൃഷി ചെയ്ത് ഫാം ടൂറിസം പദ്ധതി കൂടി നടപ്പാക്കാനാണ് ഉദ്ദേശം. പഞ്ചായത്ത് പ്രസിഡന്റ് ഡി.വിശ്വംഭരൻ എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഫെബ്രുവരി മുതൽ വിളവെടുപ്പ് തുടങ്ങി. ഇടനിലക്കാരില്ലാതെ പൂച്ചാക്കൽ മാർക്കറ്റ്, തൈക്കാട്ടുശേരി കവല എന്നിവിടങ്ങളിൽ ബൈക്കിൽ എത്തിയാണ് കച്ചവടം ചെയ്യുന്നത്. ഒരു മണിക്കൂറിനകം മുഴുവൻ സാധനങ്ങളും വിറ്റുപോകുന്നുണ്ടെന്ന് ഉണ്ണി പറഞ്ഞു. ശരാശരി എണ്ണൂറ് രൂപ പ്രതിദിനം മിച്ചം വയ്ക്കാൻ സാധിക്കുന്നുണ്ട്. പരിസ്ഥിതി സൗഹൃദ പ്രകൃതി കൃഷിയാണ് കരപ്പുറത്തിന്റെ മണ്ണിന് അനുയോജ്യമെന്നാണ് ഉണ്ണി പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |