തൃശൂർ: എല്ലാവർക്കുമുണ്ട് ആനകമ്പം, എന്നാൽ തൃശൂരുകാരുടെ കമ്പം വേറെ ലെവലാണ് ! ആനയെ കണ്ടാൽ പിന്നെ ഊണും ഉറക്കവും ഉണ്ടാകില്ല. ഇഷ്ടക്കാരാണെങ്കിൽ പിന്നെ പറയേണ്ട, നോക്കി നോക്കി ദിവസങ്ങളോളം ഇരിക്കും. പൂരം അടുത്തതോടെ കച്ചമുറുക്കി ആനക്കമ്പക്കാരും ഇറങ്ങിയിട്ടുണ്ട്.
ഒന്നും രണ്ടും കൊമ്പൻമാരല്ല പൂരത്തിനെത്തുന്നത്. പാറമേക്കാവിനും തിരുവമ്പാടിക്കും മറ്റ് ഘടക ക്ഷേത്രങ്ങൾക്കുമായി നൂറോളം കൊമ്പൻമാരുണ്ടാകും. ആനപ്രേമികളെ സംബന്ധിച്ച് ഗജവീരൻമാരുടെ സംസ്ഥാന സമ്മേളനമാണ് തൃശൂർ പൂരം!
പൂരനഗരയിൽ ദിവസങ്ങൾക്ക് മുമ്പേ എത്തുന്ന കരിവീരൻമാർക്ക് പൂരത്തിന് രണ്ടുനാൾ മുൻപ് പരിശോധനകൾ തുടങ്ങും. വനം വകുപ്പ്, മൃഗസംരക്ഷണ വകുപ്പ് എന്നിവരുടെ പരിശോധനകൾക്കുശേഷം ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിച്ചാൽ മാത്രമേ എഴുന്നള്ളിപ്പിൽ പങ്കെടുക്കാനാകൂ. ആനകൾക്ക് പൂരനഗരിയിൽ പ്രവേശിക്കാൻ തിരിച്ചറിയൽ കാർഡുമുണ്ട്.
ആനകളെ നിരീക്ഷിക്കാൻ 45 ഓളം ഡോക്ടർമാരും ഉണ്ടാകും. ആനകൾ പ്രശ്‌നങ്ങൾ ഉണ്ടാക്കിയാൽ ഉടൻ തളയ്ക്കുന്നതിന് എലിഫന്റ് സ്‌ക്വാഡും രംഗത്തുണ്ട്. പൂരത്തലേന്ന് പരിശോധനകൾ കഴിഞ്ഞാൽ പിന്നെ തേക്കിൻകാട്ടിലും പാറമേക്കാവിന്റെ ആനത്താവളത്തിലും സി.എം.എസ് സ്‌കൂളിലുമായി കരിവീരച്ചന്തം നിറയും.
സൂപ്പർസ്റ്റാറുകൾ
ആയിരക്കണക്കിന് പേരാണ് ആനകളിലെ സൂപ്പർസ്റ്റാറുകളെ കാണാനെത്തുക. തെക്കെഗോപുരനട തുറക്കാനെത്തുന്ന കൊച്ചിൻ ദേവസ്വം ബോർഡിന്റെ എറണാകുളം ശിവകുമാർ, പാറമേക്കാവ് പത്മനാഭൻ, തിരുവമ്പാടി ചന്ദ്രശേഖരൻ, കുട്ടംകുളങ്ങര അർജ്ജുനൻ, ശങ്കരംകുളങ്ങര മണികണ്ഠൻ, ഗുരുവായൂർ ആനക്കോട്ടയിലെ കൊമ്പൻമാർ ഇങ്ങനെ പോകുന്നു കരിവീരൻമാരുടെ നിര.
പൂരത്തിനെത്തുന്ന ആനകളെ കർശന സുരക്ഷ ക്രമീകരണങ്ങളോടെയാണ് എഴുന്നള്ളിക്കുന്നത്. രണ്ടുവർഷത്തിന് ശേഷമാണ് ഇത്രയേറെ ആനകൾ ഒരുമിച്ച് എത്തുന്നത്. അതിനാൽ ഏറെ ശ്രദ്ധയോടെയാണ് ആനകളുടെ കാര്യത്തിൽ തീരുമാനമെടുക്കുന്നത്.
- ഡോ. പി.ബി. ഗിരിദാസ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |