ഇന്ന് മാതൃദിനം
ഹരിപ്പാട്: 'പ്രപഞ്ചത്തിൽ അമ്മയെക്കാൾ വലിയ പോരാളി മറ്റാരുമില്ല" ഇത് സിനിമയിലെ സൂപ്പർഹിറ്റ് ഡയലോഗാണെങ്കിലും സ്വന്തം ജീവിതം മകൾക്ക് വേണ്ടി പൂർണമായും സമർപ്പിച്ച ഒരമ്മ ഇപ്പോൾ ഹരിപ്പാട് ഗാന്ധി ഭവനിലുണ്ട്. കൃഷ്ണപുരം കാപ്പിൽ ആലമ്പള്ളിൽ തറയിൽ നിന്നും കഴിഞ്ഞ ഒക്ടോബർ ഒന്നിന് ഹരിപ്പാട് ഗാന്ധിഭവന്റെ സ്നേഹത്തണലിൽ എത്തിയ കമലമ്മയെന്ന എൺപതുകാരിയാണിത്. മാനസിക വെല്ലുവിളി നേരിടുന്ന മകൾ ഗീതാകുമാരിയും (48) ഒപ്പമുണ്ട്.
കാർത്തികപ്പള്ളി താലൂക്ക് ലീഗൽ സർവ്വീസ് കമ്മറ്റിയുടെ അദാലത്തിൽ ലഭിച്ച അപേക്ഷിയിലെ ഉത്തരവിനെത്തുടർന്നാണ് ഇരുവരും ഗാന്ധിഭവനിലേക്കെത്തിയത്. ഗീതാകുമാരിയ്ക്ക് ഒന്നര വയസുള്ളപ്പോഴാണ് കമലമ്മയുടെ ഭർത്താവ് മരണമടഞ്ഞത്. തുടർന്ന് കമലമ്മയുടെ അച്ഛന്റെയും അമ്മയുടെയും സഹോദരന്മാരുടെയും സംരക്ഷണയിൽ കഴിഞ്ഞു. മകളെ നല്ല രീതിയിൽ വളർത്തണമെന്ന ആഗ്രഹത്താൽ കമലമ്മ മറ്റൊരു ജീവിതത്തെപ്പറ്റി ചിന്തിച്ചില്ല. ഗീതാകുമാരി പത്താം ക്ളാസിൽ പഠിക്കുമ്പോഴാണ് വിധിയുടെ വിളയാട്ടം വീണ്ടും ഉണ്ടായത്. പരീക്ഷയ്ക്ക് പോയ ഗീതാകുമാരിയെ റോഡരികിൽ ബോധരഹിതയായി കണ്ടെത്തി. തലയിലെ ഞരമ്പിലെ പ്രശ്നങ്ങളാണ് കാരണമെന്ന് പരിശോധനയിൽ കണ്ടെത്തി.
മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും മരണത്തിനു ശേഷം രോഗബാധിതയായ മകളുമൊത്താണ് കമലമ്മ കഴിഞ്ഞ് വന്നത്. അയൽവാസികളും സഹായവുമായി ഉണ്ടായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങൾ കാരണം കമലമ്മയ്ക്ക് ഗീതാകുമാരിയെ പരിചരിക്കാൻ കഴിയാത്ത അവസ്ഥയായതോടെ അയൽവാസി ഹേമയാണ് ഇവരുടെ ജീവിത ദുരിതം ലീഗൽ സർവ്വീസ് കമ്മറ്റിയുടെ അദാലത്തിലെത്തിച്ചത്. തുടർന്നായിരുന്നു ഗാന്ധിഭവനിലെക്കുള്ള വരവ്. കമലമ്മ കൂടെയില്ലാതെ ഗീതാകുമാരിയ്ക്ക് ഒരു നിമിഷം പോലും തള്ളി നീക്കാൻ കഴിയില്ല. അമ്മയും മകളും ഇപ്പോൾ ഗാന്ധിഭവനിലെ സ്നേഹത്തണലിൽ സന്തോഷത്തോടെ കഴിയുന്നു. പഴയ കാര്യങ്ങൾ ഓർത്തെടുത്തപ്പോൾ കമലമ്മയുടെ കണ്ണുകൾ ഈറനണിഞ്ഞു. മകളെ ഉപേക്ഷിച്ചിട്ട് വന്നാൽ തന്നെ നോക്കിക്കോളാമെന്ന് പറഞ്ഞ ബന്ധുക്കളെപ്പറ്റി ഓർത്തപ്പോൾ ആ അമ്മമനസ് വിങ്ങിപ്പൊട്ടി. മകൾ ഇല്ലാതെ എനിയ്ക്ക് എന്ത് ജീവിതം, അവളാണ് എന്റെ ജീവനും സ്വത്തും. എന്റെ അവസാന ശ്വാസവും അവൾക്ക് വേണ്ടിയാകുമെന്നും ഈ അമ്മ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |