മലപ്പുറം: ഷവർമ കഴിച്ചതിനെ തുടർന്ന് വിദ്യാർത്ഥിനി മരിച്ച സംഭവത്തെ തുടർന്ന് ജില്ലയിൽ പരിശോധനയും നടപടിയും കർശനമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ. ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ നിർദേശപ്രകാരം കഴിഞ്ഞ ഒരാഴ്ച്ചക്കിടെ ജില്ലയിലെ 75 സ്ഥാപനങ്ങളിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തി. ജില്ലയിലെ വിവിധ ഷവർമ വിൽപ്പന കേന്ദ്രങ്ങളിലും മറ്റു ഭക്ഷ്യ വിപണന കേന്ദ്രങ്ങളിലുമായിരുന്നു പരിശോധന.
പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ആറ് കിലോ ഭക്ഷ്യവസ്തുക്കൾ നശിപ്പിച്ചു. ഒരാഴ്ച്ചക്കിടെ രണ്ട് സ്ഥാപനങ്ങൾ പൂട്ടിച്ചതായും 35000 രൂപ പിഴ ചുമത്തിയതായും ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മീഷണർ കെ.കെ അനിലൻ അറിയിച്ചു. വിവിധ സ്ഥാപനങ്ങളിൽ നിന്നായി ഏഴ് സർവയലൻസ് സാമ്പിളുകൾ ശേഖരിച്ച് കോഴിക്കോട് റീജ്യണൽ അനലറ്റിക്കൽ ലാബിലേക്ക് പരിശോധനക്കായി അയച്ചിട്ടുമുണ്ട്. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച 11 സ്ഥാപനങ്ങൾക്ക് നോട്ടീസും നൽകി.
ജില്ലയിൽ സഞ്ചരിക്കുന്ന ഭക്ഷ്യ സുരക്ഷാ ലബോറട്ടറി ഉപയോഗിച്ച് 11 ഇടങ്ങളിലാണ് പരിശോധനനടത്തിയത്. വരും ദിവസങ്ങളിലും ശക്തമായ നടപടികൾ ഉണ്ടാകുമെന്ന് ഭക്ഷ്യ സുരക്ഷാ അസി.കമ്മീഷണർ വ്യക്തമാക്കി. കാസർഗോഡ് ഷവർമ കഴിച്ച് വിദ്യാർത്ഥിനി മരിച്ചതിനെ തുടർന്നാണ് വ്യാപക പരിശോധനയും നടപടിയും.ഭക്ഷ്യ സുരക്ഷാ ഓഫീസർമാരായ ജി.എസ് അർജുൻ, ഡോ.വി.എസ് അരുൺകുമാർ, ഡോ. കെ.സി മുഹമ്മദ് മുസ്തഫ, പി അബ്ദുൾറഷീദ്,യു.എം ദീപ്തി, ബിബി മാത്യു, കെ.ജി രമിത,ആർ ശരണ്യ, പ്രിയ വിൽഫ്രെഡ് എന്നിവരുടെ നേത്യത്വത്തിലായിരുന്നു പരിശോധന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |