കോഴിക്കോട്: ജീവിക്കാൻ പാടുപെടുന്ന ഉന്തുവണ്ടി- പെട്ടിക്കട തൊഴിലാളികളോട് കോഴിക്കോട് കോർപ്പറേഷന് ഇപ്പോഴും അയിത്തം. സർവേ പ്രകാരം 5000 ഉന്തുവണ്ടി- പെട്ടിക്കട തൊഴിലാളികളുണ്ട് കോർപ്പറേഷൻ പരിധിയിൽ. എന്നാൽ ലൈസൻസും ഐ.ഡി കാർഡുമുള്ളവർ 1625 പേർ മാത്രം. കടംവാങ്ങിയും ലോണെടുത്തും കുടുംബം തള്ളിനീക്കാൻ രാവും പകലും വിയർക്കുന്നവരെ പൊലീസും കോർപ്പറേഷൻ ആരോഗ്യവിഭാഗവും പലവിധ കാരണത്താൽ നിരന്തരം പീഡിപ്പിക്കുകയാണ്. ഇന്നലെ കോർപ്പറേഷനിലേക്ക് മാർച്ചും ധർണയും നടത്തിയ തൊഴിലാളികൾ പരാതികളുടെയും പരിഭവങ്ങളുടെയും കെട്ടഴിക്കുകയായിരുന്നു.
2015ലെ സർവേ പ്രകാരം 2025 പേരെയാണ് ഉന്തുവണ്ടി-പെട്ടിക്കട തൊഴിലാളികളായി കണ്ടെത്തിയത്. പക്ഷേ, ലൈസൻസും ഐ.ഡി.കാർഡും നൽകിയത് 1625 പേർക്ക്. തുടർന്ന് മൂന്നു സർവേകൾ നടന്നു. നിലവിൽ 5000 തൊഴിലാളികളുണ്ട്. അപ്പോഴും അംഗീകാരമുള്ളവർ പഴയ 1625പേർ. ബാക്കിയുള്ളവർ പൊലീസിനെയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെയും കണ്ടാൽ മടക്കികെട്ടി പേടിച്ചോടേണ്ട അവസ്ഥ.
മൻമോഹൻസിംഗ് സർക്കാരിന്റെ കാലത്താണ് വഴിയോര കച്ചവടക്കാർക്ക് സംരക്ഷണം നൽകുന്ന നിയമം കൊണ്ടുവന്നത്. എന്നാൽ അതിന്റെ നേട്ടം കേരളത്തിലുണ്ടായില്ലെന്ന് നാഷണൽ ഉന്തുവണ്ടി- പെട്ടിക്കട തൊഴിലാളി യൂണിയൻ (എൻ.എഫ്.യു.പി.ടി.യു- ഐ.എൻടി.യുസി വിഭാഗം) ജില്ലാ ജനറൽ സെക്രട്ടറി നരേന്ദ്രൻ പറഞ്ഞു. കോർപ്പറേഷൻ സർവേ നടത്തുന്നത് തൊഴിലാളികളെ തിരിച്ചറിയാനാണ്. അവരുടെ രാഷ്ട്രീയം പലതാവാം. രാഷ്ട്രീയമാവരുത് തൊഴിലെടുക്കുന്നവരുടെ മാനദണ്ഡമെന്നും പ്രശ്‌നപരിഹാരം ഉണ്ടായില്ലെങ്കിൽ വലിയ പ്രക്ഷോഭത്തിലേക്ക് തൊഴിലാളികൾ നീങ്ങുമെന്നും നരേന്ദ്രൻ പറഞ്ഞു.
കോർപ്പറേഷൻ ഓഫീസിനു മുന്നി ധർണ
കോഴിക്കോട്: എല്ലാ ഫുട്പാത്ത് തൊഴിലാളികൾക്കും ഐ.ഡി.കാർഡും ലൈസൻസും നൽകുക, കേന്ദ്രം പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എൻ.എഫ്.പി.ടി.യു (ഐ.എൻ.ടി.യു.സി) നേതൃത്വത്തിൽ കോർപ്പറേഷൻ ഓഫീസിനുമുമ്പിൽ ധർണ നടത്തി. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.രാജീവ് ഉദ്ഘാടനം ചെയ്തു. എൻ.എഫ്.പി.ടി.യു ജില്ലാ പ്രസിഡന്റ് നരേന്ദ്രൻ, മാമൂക്കോയ, കെ.ഷാജി, കൗൺസിലർമാരായ കെ.ശോഭിത, അൽഫോൻസ, എൻ.എഫ്.പി.ടി.യു നേതാക്കളായ എൻ.വി.മജീദ്, കെ.നാസിം, എൻ.പി.ആറ്റക്കോയ, ഒ.കുഞ്ഞമ്മദ്, പി.ടി.അബ്ദുറഹിമാൻ, കെ.പി.ഇസ്മായിൽ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |