കൊല്ലം: മുൻ മന്ത്രി ഷിബു ബേബിജോണിന്റെ കുടുംബവീട്ടിൽ മോഷണം നടത്തിയ കേസിലെ പ്രതി രാസാത്തി രമേഷുമായി അന്വേഷണസംഘം തെളിവെടുപ്പ് നടത്തി. എ.സി.പി ജി.ഡി വിജയകുമാറിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.
മോഷണം നടന്ന 7ന് രാത്രി 10 വരെ കടപ്പാക്കടയിൽ നടന്ന കബഡി ചാമ്പ്യൻഷിപ്പ് കണ്ട ശേഷം ഗേറ്റ് ചാടിക്കടന്ന് വീട്ടിൽ പ്രവേശിക്കുകയായിരുന്നുവെന്ന് പ്രതി പറഞ്ഞു. രാത്രി 12.30 വരെ മുൻ വശത്തെ വരാന്തയിൽ കിടന്നുറങ്ങി. പറമ്പിൽ നിന്ന് ലഭിച്ച ഇരുമ്പ് സ്ക്വയർ ട്യൂബ് ഉപയോഗിച്ച് കതക് കുത്തിത്തുറന്നു. മുറികളുടെ പൂട്ട് തല്ലിപ്പൊളിക്കാൻ കല്ലുകളും കരുതിയിരുന്നു. മോഷ്ടിച്ച സ്വർണവുമായി വെളുപ്പിന് 5 വരെ വീടിന് അകത്തുതന്നെ ചെലവഴിച്ചു. രാവിലെ കൊല്ലം റെയിൽവേ സ്റ്റേഷനിലെത്തി നാഗർകോവിലിലേക്കുള്ള ട്രെയിനിലാണ് രക്ഷപ്പെട്ടത്.
നാഗർകോവിലിലെത്തി 15 പവൻ സ്വർണാഭരണങ്ങൾ ഉരുക്കി വിറ്റു. ബാക്കിയുണ്ടായിരുന്ന 38 പവൻ ബോക്സിലാക്കി വിൽക്കാൻ ശ്രമിക്കുമ്പോഴാണ് നാഗർകോവിൽ പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റൊരു മോഷണക്കേസിൽ അറസ്റ്റിലായി ഒന്നര വർഷത്തെ ജയിൽ വാസത്തിന് ശേഷം ഏപ്രിൽ 30നാണ് ഇയാൾ മലമ്പുഴ ജില്ലാ ജയിലിൽ നിന്ന് മോചിതനായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |