മലപ്പുറം: ജില്ലയിലെ മുഴുവൻ റവന്യൂ ഓഫീസുകളും സമ്പൂർണമായും ഇ ഓഫീസ് സംവിധാനത്തിലേക്ക് മാറുന്നതിന്റെ പ്രഖ്യാപനം ഇന്ന് ഉച്ചക്ക് രണ്ടിന് മഞ്ചേരി വായ്പ്പാറപ്പടി ഹിൽട്ടൺ ഓഡിറ്റോറിയത്തിൽ റവന്യൂ മന്ത്രി കെ.രാജൻ നിർവഹിക്കും. കായികവകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിക്കും. ജില്ലയിൽ രണ്ട് ആർ.ഡി.ഒ, ഏഴ് താലൂക്കുകൾ, 138 വില്ലേജ് ഓഫീസുകൾ, എട്ട് സ്‌പെഷ്യൽ റവന്യൂ ഓഫീസുകൾ എന്നിവ പൂർണമായും ഇ-ഓഫീസ് സംവിധാനത്തിലേക്ക് മാറി കഴിഞ്ഞു.
കേരള സ്റ്റേറ്റ് ഐ.ടി മിഷന്റേയും എൻ.ഐ.സിയുടേയും ജില്ലാ റവന്യൂ ഐ.ടി സെല്ലിന്റേയും സഹകരണത്തോടെയാണ് ഇ-ഓഫീസ് നടപ്പിലാക്കിയത്. സംസ്ഥാനത്ത് ആദ്യമായി ഇ-ഓഫീസിലേക്ക് മാറിയ താലൂക്ക് ഏറനാട് ആയിരുന്നു. ഇതോടെ ഓഫീസ് കടലാസ് രഹിതമാക്കാനും ഉദ്യോഗസ്ഥരുടെ മേശയ്ക്ക് മുമ്പിലെ ഫയൽ കൂമ്പാരങ്ങൾ ഒഴിവാക്കാനും കഴിഞ്ഞു.
പരിപാടിയിൽ അഡ്വ. യു.എ. ലത്തീഫ് മുഖ്യപ്രഭാഷണം നടത്തും.
നേട്ടങ്ങളേറെ
തപാൽ സൃഷ്ടിക്കൽ, ഫയൽ സൃഷ്ടിക്കൽ, ഫയൽ പ്രൊസസിംഗ്, ഫയലിൽ നിന്ന് ഓർഡറുകൾ നൽകൽ എന്നിവയിൽ തുടങ്ങി ഫയൽ നീക്കത്തിന്റെ എല്ലാ ഘട്ടവും ഇ-ഓഫീസിന്റെ ഭാഗമാകും. പ്രസിദ്ധീകരിച്ച സർക്കാർ ഉത്തരവുകൾ, ഫയൽ സ്റ്റാറ്റസ് എന്നിവ സംബന്ധിച്ച വിവരങ്ങൾ അനായാസം ഇ-ഓഫീസിന്റെ വെബ് പോർട്ടൽ മുഖേന പൊതുജനങ്ങൾക്ക് ലഭ്യമാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |