എടപ്പാൾ: മൂക്കുതല സ്വദേശി ചന്ദ്രൻ നായർ സൂക്ഷിച്ചുവച്ചിട്ടുള്ള കുറച്ച് ചിത്രങ്ങളുണ്ട്. ടൈപ്പ്‌റൈറ്റർ ഉപയോഗിച്ച് താൻ വരച്ച വേറിട്ട ചിത്രങ്ങളാണ് അദ്ദേഹം നിധിപോലെ കാത്തുസൂക്ഷിക്കുന്നത്. യൗവന കാലത്ത് ടൈപ്പ്റേറ്റിൽ പരിശീലനം പൂർത്തിയാക്കിയ ചന്ദ്രൻ ഒഴിവുസമയങ്ങളിൽ സ്വയം പരിശീലിച്ചെടുത്തതാണ് ടൈപ്പ് റേറ്റിലുള്ള ചിത്രരചന.
ആദ്യമായി ടൈപ്പ് ചെയ്തത് ലെനിന്റെ ചിത്രമായിരുന്നു. നെഹ‌്റുവിന്റെയും പുലിക്കൂട്ടത്തിന്റെയും ചിത്രങ്ങൾക്കായി സമയം ഏറെ ചെലവഴിക്കേണ്ടി വന്നെങ്കിലും അവ ഏറെ പ്രശംസ പിടിച്ചുപറ്റി. ഒരുമാസത്തോളം പണിപ്പെട്ടാണ് ചിത്രം തയ്യാറാക്കിയത്. ഛത്തീസ്ഗഡിൽ സ്വകാര്യ സ്ഥാപനത്തിൽ സ്റ്റാനോഗ്രാഫറായി ജോലി ചെയ്തിരുന്ന സമയത്ത് സ്ഥാപനത്തിന്റെ മാഗസിനിലും ചിത്രം സ്ഥാനം പിടിച്ചു. ഇത് നിരവധി പേരുടെ പ്രശംസ നേടാൻ ഇടയാക്കി. പലരും ചിത്രങ്ങൾ ആവശ്യപ്പെട്ടതോടെ തയ്യാറാക്കി കൊടുത്തു. തമിഴ്നാട്ടിൽ നിന്നും പരിശീലനം പൂർത്തിയാക്കിയ ഇൻസ്റ്റിറ്റ്യൂട്ടിലും അദ്ദേഹം വരച്ചിട്ട ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. കമ്പ്യൂട്ടർ യുഗത്തിൽ ടൈപ്പ്‌റൈറ്റർ ഉപേക്ഷിച്ചതോടെ പുതിയ ചിത്രങ്ങൾ വരയ്ക്കാനുള്ള ശ്രമം ചന്ദ്രൻ നായർ ഉപേക്ഷിക്കുകയായിരുന്നു. പഴയകാല ഓർമ്മകൾ പങ്കുവച്ച് വിശ്രമ ജീവിതം നയിക്കുന്ന ചന്ദ്രൻ നായർ ഇന്നും നിധിപോലെ കാത്തുസൂക്ഷിക്കുകയാണ് അദ്ദേഹത്തിന്റെ പഴയകാല കലാവിരുതുകൾ.
ചന്ദ്രികയാണ് ഭാര്യ: മകൾ: ചിത്ര(പരേത), മകൻ: അഭിലാഷ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |