കോട്ടയം. നദീതീരങ്ങളിലും പാലങ്ങൾക്കുസമീപവും അടിഞ്ഞുകൂടിയ മാലിന്യങ്ങൾ അടിയന്തരമായി നീക്കി നീരൊഴുക്കു സുഗമമാക്കാൻ ജലസേചന, പൊതുമരാമത്ത് വകുപ്പുകൾക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകി. കാലവർഷ മുന്നൊരുക്കം വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ ഡോ.പി.കെ.ജയശ്രീയുടെ അദ്ധ്യക്ഷതയിൽ കൂടിയ വിവിധ വകുപ്പു മേധാവികളുടെ യോഗത്തിലാണ് നിർദ്ദേശം.
നദികളിലെ മാലിന്യങ്ങൾ നീക്കുന്നതിന് മൈനർ, മേജർ ജലസേചന വകുപ്പുകൾ നടപടി സ്വീകരിക്കുന്നുണ്ട്. പാലത്തിലും മറ്റും അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കുന്നതിന്റെ പുരോഗതി പൊതുമരാമത്ത് വകുപ്പ് പരിശോധിച്ച് ഉറപ്പാക്കണം.
വളരെ അപകടകരമായി നിൽക്കുന്ന മരങ്ങളും ശിഖരങ്ങളും മുറിച്ചുമാറ്റുന്നതിന് അതത് സ്ഥാപനങ്ങളും വകുപ്പുകളും നിയമപരമായ നടപടി സ്വീകരിക്കണം. അടിയന്തരസാഹചര്യത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുന്നതിന് മുൻകൂർ നടപടികൾ സ്വീകരിക്കാൻ ദുരന്തനിവാരണ വകുപ്പിനും തഹസിൽദാർമാർക്കും വില്ലേജ് ഓഫീസർമാർക്കും നിർദ്ദേശം നൽകി. ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷ്യവസ്തുക്കൾ എത്തിക്കാനുള്ള മുന്നൊരുക്കം നടത്താൻ ഭക്ഷ്യസുരക്ഷ വകുപ്പിനോട് നിർദ്ദേശിച്ചു.
കാലവർഷം വരും ദിവസങ്ങളിൽ ശക്തമാകാനിടയുള്ള സാഹചര്യത്തിൽ പ്രതിസന്ധികളെ തരണം ചെയ്യാൻ എല്ലാ വകുപ്പുകളും സജ്ജമായിരിക്കണമെന്ന് കളക്ടർ പറഞ്ഞു.
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ചിട്ടുള്ള ഓറഞ്ച് ബുക്കിലെ നിർദേശങ്ങൾക്ക് അനുസൃതമായി വകുപ്പ് തലം മുതൽ ഓരോ ഉദ്യോഗസ്ഥരും നിർദ്ദേശങ്ങൾ പാലിക്കണം. പ്രതിരോധ പ്രവർത്തനങ്ങൾക്ക് എല്ലാ വകുപ്പ് മേധാവികളും താലൂക്ക് തലത്തിൽ തഹസിൽദാരും നേതൃത്വം നൽകണം. സബ് കളക്ടർ രാജീവ് കുമാർ ചൗധരി, എ.ഡി.എം. ജിനു പുന്നൂസ്, വകുപ്പു മേധാവികൾ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |