കിഴക്കമ്പലം: മഴക്കാലമായതോടെ കുന്നത്തുനാട് മേഖലയിൽ പകൽ കള്ളന്മാരിറങ്ങിയിരിക്കുകയാണ്. മഴയുടെ മറവിൽ പിൻവാതിൽ കുത്തിത്തുറന്നാണ് മോഷണം. തൊട്ടടുത്ത ദിവസങ്ങളിലായി കുന്നത്തുനാട് പൊലീസ് സ്റ്റേഷനു കീഴിൽ രണ്ടിടത്ത് മോഷണം നടന്നു. ബുധനാഴ്ച രാവിലെ പതിനൊന്നരയ്ക്കും വൈകിട്ട് ഏഴരയ്ക്കും ഇടയിൽ വീടിന്റെ അടുക്കളവാതിൽ കുത്തിത്തുറന്നായിരുന്നു മോഷണം.
കിഴക്കമ്പലം മയിലാടുംകുന്ന് മുറിമറ്റം ഷാജി എം. ജേക്കബിന്റെ വീട്ടിലും തൊട്ടടുത്ത ദിവസം കിഴക്കമ്പലം മോളേൽകുരിശ് ബസ് സ്റ്റോപ്പിന് സമീപത്തുള്ള എടപ്പങ്ങാട്ടിൽ ജോയിയുടെ വീട്ടിൽ പുലർച്ചെയുമാണ് മോഷണം നടന്നത്. ഇവിടെ നിന്ന് ഒന്നാംനിലയിലെ കിടപ്പുമുറി കുത്തിത്തുറന്ന് 6 പവന്റെ ആഭരണങ്ങൾ കവർന്നു. ഷാജിയുടെ കുടുംബാംഗങ്ങൾ രാവിലെ പതിനൊന്നരയ്ക്കാണ് വീട്ടിൽ നിന്നും ജോലിക്കും പഠനത്തിനുമായി പുറത്തുപോയ സമയത്തായിരുന്നു മോഷണം. വൈകിട്ട് ഏഴരയ്ക്ക് വീട്ടിലെത്തുമ്പോൾ കോടാലിയും മറ്റ് ആയുധങ്ങളുമുപയോഗിച്ച് വാതിലും കിടപ്പുമുറിയിലെ അലമാരകളും കുത്തിത്തുറന്ന് കിടക്കുകയായിരുന്നു. അലമാരയിലിരുന്ന ഒരു മോതിരവും സ്വർണനാണയവും നഷ്ടപ്പെട്ടു. സമീപത്തെ വീട്ടിലെ സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെ ഒരാൾ തലയും മുഖവും മൂടിക്കെട്ടി ബാഗ് പിന്നിലേക്ക് തൂക്കിയിട്ട് മുറ്റത്തുകൂടി നടന്നുപോകുന്ന ദൃശ്യം ലഭിച്ചിട്ടുണ്ട്. ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്.
അടുത്ത ദിവസങ്ങളായി അനാഥാലയത്തിലേക്ക് പഴയ വസ്ത്രങ്ങൾ വാങ്ങുന്നവരും പിരിവുകാരും പ്രദേശത്ത് എത്തിയിരുന്നതായി സമീപവാസികൾ പറയുന്നു. രണ്ട് വീടുകളുടെയും പിന്നിലെ വാതിലാണ് തകർത്തത്. സാധാരണ ടവർ ബോൾട്ട് ഇട്ടാണ് വീട് പൂട്ടിയിരുന്നത്. ഇത് പൊളിച്ചാണ് അകത്ത് കയറിയത്.
പൊലീസ് മുന്നറിയിപ്പ്
മോഷണങ്ങൾ തുടരുന്ന സാഹചര്യത്തിൽ പൊലീസ് ശ്രദ്ധിക്കണമെന്ന് കുന്നത്താനാട് പൊലീസ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഉറങ്ങുന്നതിനു മുമ്പ് വാതിലുകളും ജനലുകളും അടച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക, വാതിലിന് കുറുകെ ഒരു ഇരുമ്പു പട്ട ഘടിപ്പിക്കുക,
വീടിന് പുറത്ത് മുൻവശത്തും പിൻവശത്തും ഓരോ ലൈറ്റ് തെളിച്ചിടുക, പണവും ആഭരണങ്ങളും ഉറങ്ങുന്ന മുറിയിൽ തന്നെ സൂക്ഷിക്കുക,
ബെഡ്റൂം വാതിലുകൾ സുരക്ഷിതമായി അടച്ചെന്ന് ഉറപ്പുവരുത്തുക, ആരെങ്കിലും കോളിംഗ് ബെൽ അടിച്ചാൽ നേരെ ചെന്ന് വാതിൽ തുറക്കരുത് ജനൽ തുറന്ന് നോക്കി അറിയാവുന്നവരാണ് എന്ന് ഉറപ്പുവരുത്തി മാത്രം വാതിൽ തുറക്കുക തുടങ്ങിയ മുന്നറിയിപ്പുകളാണ് പുറപ്പെടുവിച്ചിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |