ആലപ്പുഴ: കേരളത്തിലെ ആദ്യ സി. എൻ. ജി ഹൈഡ്രോ ടെസ്റ്റിംഗ് കേന്ദ്രം കലവൂരിൽ പ്രവർത്തനം ആരംഭിച്ചു. പ്ലാന്റിന്റെ ഉദ്ഘാടനം ഗതാഗത മന്ത്രി ആന്റണി രാജു നിർവഹിച്ചു. സൗത്ത് ബയോടെക്കാണ് പ്ലാന്റിന്റെ നടത്തിപ്പുകാർ. കേരളത്തിലെ മൂന്ന് വർഷത്തിലധികം പഴക്കമുള്ള, ഹൈഡ്രോ ടെസ്റ്റിംഗ് പരിശോധനയ്ക്ക് വിധേയമാകേണ്ട അയ്യായിരത്തോളം സി.എൻ.ജി വാഹനങ്ങൾക്ക് ഈ കേന്ദ്രം പ്രയോജനപ്പെടും.
ഹൈഡ്രോ ടെസ്റ്റിംഗ്
സി.എൻ.ജി സിലിണ്ടറുകളുടെ ചോർച്ച, ഘടനാപരമായ പിഴവുകൾ, ഈട്, തുരുമ്പെടുക്കൽ തുടങ്ങിയവ പരിശോധിക്കാൻ കൂടുതൽ പ്രായോഗികമായ നടപടിക്രമമാണ് ഹൈഡ്രോ ടെസ്റ്റിംഗ്. എല്ലാ സി. എൻ. ജി വാഹനങ്ങൾക്കും മൂന്ന് വർഷം കൂടുമ്പോൾ ഹൈഡ്രോ ടെസ്റ്റ് നടത്തുക നിർബന്ധമാണ്. പരിശോധനയ്ക്ക് ശേഷം വാഹന ഉടമകൾക്ക് നൽകുന്ന സർട്ടിഫിക്കറ്റ് പിന്നീട് സി.എൻ.ജി സ്റ്റേഷനുകളിൽ ഇന്ധനം നിറയ്ക്കുന്ന സമയത്ത് ഹാജരാക്കുകയും വേണം.
സമയവും ചെലവും കുറവും
നിലവിൽ ഹൈഡ്രോ ടെസ്റ്റിംഗ് നടത്തേണ്ട സിലിണ്ടറുകൾ വാഹനത്തിൽ നിന്ന് വേർപെടുത്തിയ ശേഷം ഹൈദരാബാദിലേക്ക് അയയ്ക്കുകയാണ് പതിവ്. ഇവ പരിശോധന പൂർത്തിയാക്കി തിരിച്ച് ലഭിക്കണമെങ്കിൽ രണ്ടാഴ്ചയെങ്കിലും സമയമെടുക്കും. സൗത്ത് ബയോടെകിന്റെ പരിശോധനാ കേന്ദ്രം കേരളത്തിൽ തുറന്നതോടെ, ഈ കാലതാമസത്തിനും പ്രായോഗിക ബുദ്ധിമുട്ടുകൾക്കുമാണ് പരിഹാരമാകുന്നത്. വാഹന ഉടമകൾക്ക് അവരുടെ സിലിണ്ടറുകൾ ഒറ്റ ദിവസം കൊണ്ട് പരിശോധിച്ച് സർട്ടിഫിക്കറ്റ് ലഭ്യമാകും. ചെലവ് പകുതിയായി കുറയുകയും ചെയ്യുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |