കൊല്ലം: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇന്നലെ മഴ കനത്ത നാശം വിതച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ജില്ലയിൽ ഒരു വീട് പൂർണമായും 13 വീടുകൾ ഭാഗികമായും തകർന്നു.
3.64 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കുന്നത്തൂർ താലൂക്കിൽ പോരുവഴി വില്ലേജിൽ രണ്ടു വീടും മൈനാഗപ്പള്ളി വില്ലേജിൽ മൂന്ന് വീടും ഭാഗികമായി തകർന്നു. ഏകദേശ നഷ്ടം 1.2 ലക്ഷം രൂപയാണ്. നെടുമ്പന വില്ലേജിൽ ഒരു വീടിന് മുകളിലേയ്ക്ക് മരം വീണും മറ്റൊരു വീടിന് ഭാഗികമായി നാശനഷ്ടം ഉണ്ടായതായും റിപ്പോർട്ട് ചെയ്തു.
തൊടിയൂർ ആറാം വാർഡിൽ ഷാജി മൻസിലിൽ ഷാജിയുടെ വീടിനു മുകളിൽ മരം വീണു. പത്തനാപുരം വില്ലേജിൽ ഒരു വീടിന് ഭാഗികമായ നാശനഷ്ടമുണ്ടായി. പത്തനാപുരം - കുന്നിക്കോട് റോഡിൽ ആവണീശ്വരത്ത് റോഡിന് കുറുകെ മരം കടപുഴകി ഗതാഗത തടസം ഉണ്ടായി. ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മരം മുറിച്ചുമാറ്റി. വിളക്കുടി വില്ലേജിൽ ഒരു വീട് ഭാഗികമായി തകർന്നു.
തീരദേശത്ത് ജാഗ്രത നിർദേശം
ചൊവ്വാഴ്ച വരെ കടൽ പ്രക്ഷുബ്ധമാവാൻ സാദ്ധ്യതയുണ്ടെന്ന കാലാവസ്ഥ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ തീരദേശത്ത് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. വരും ദിവസങ്ങളിൽ വേലിയേറ്റം കൂടുതൽ ശക്തി പ്രാപിക്കാൻ സാദ്ധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ വിലക്ക് അവസാനിക്കുന്നത് വരെ കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോവാൻ പാടില്ലെന്നും അറിയിപ്പുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |